തമിഴ്നാട്ടിൽ കോഴിയിറച്ചി വില കുതിക്കുന്നു; കിലോയ്ക്ക് 400 രൂപ കടന്നു, കർഷക സമരവും കാലാവസ്ഥയും തിരിച്ചടിയായി
തമിഴ്നാട്ടിൽ കോഴിയിറച്ചി വിലയിൽ വൻ കുതിച്ചുചാട്ടം. ചില്ലറവിൽപ്പന വിപണിയിൽ കിലോയ്ക്ക് 400 രൂപ കടന്നതോടെ ഉപഭോക്താക്കൾ പ്രതിസന്ധിയിലായി. രണ്ടാഴ്ച മുമ്പ് 240 രൂപ നിലവാരത്തിലുണ്ടായിരുന്ന വിലയിലാണ് 40 ശതമാനത്തിലധികം വർധനവുണ്ടായിരിക്കുന്നത്. കർഷക സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
അതേസമയം, നിലവിലുള്ള തണുത്ത കാലാവസ്ഥ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതായും ഇതുമൂലം വിതരണം കുറഞ്ഞതായും ബ്രോയിലർ കമ്പനികൾ വിശദീകരിക്കുന്നു.
തമിഴ്നാട്ടിൽ ഏകദേശം 19,000 കോഴി കർഷകരാണുള്ളത്. ബ്രോയിലർ കോഴി വളർത്തുന്ന കമ്പനികൾ നൽകുന്ന വളർത്തുകൂലി വളരെ കുറവാണെന്നാരോപിച്ച് ഒരു വിഭാഗം കർഷകർ ജനുവരി ഒന്നുമുതൽ സമരത്തിലാണ്. സംസ്ഥാനത്തെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്ത് നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വിപണിയെ നേരിട്ട് ബാധിച്ചു.ഇതിനുപുറമേ, തണുത്ത കാലാവസ്ഥയെ തുടർന്ന് ഉത്പാദനത്തിൽ ഏകദേശം 20 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പല്ലടം ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി (BCC) അറിയിച്ചു
