പ്രിയ വർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ ഒരുങ്ങി കണ്ണൂർ സർവകലാശാല
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്‍റെ നിയമനക്കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പ്രിയ വർഗീസിന് യോഗത്യ ഇല്ലെന്ന നിലപാട് സർവകലാശാല കോടതിയെ അറിയിക്കുമെന്നാണ് വിവരം. സർവകലാശാലയുടെ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കോൺസലിനെയും കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് മാറ്റി.
അധ്യാപന പരിചയത്തിന്‍റെ കാര്യത്തിൽ പിഎച്ച്ഡി പഠനകാലം കൂടി കണക്കാക്കാമോ എന്നതാണ് പ്രിയ വർഗീസ് കേസിലെ പ്രധാന നിയമപ്രശ്നം. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ യുജിസിയും ഡോ. ജോസഫ് സ്കറിയയും നൽകിയ ഹർജികളാണ് നാളെ സുപ്രീംകോടതി പരിഗണിക്കുന്നത്.ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പ്രിയ വർഗീസിന്റെ നിയമനം നിയമപരവും ചട്ടപ്രകാരവുമാണെന്നായിരുന്നു നേരത്തെ സർവകലാശാല സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ഈ നിലപാട് സർവകലാശാല തിരുത്തുമെന്നാണ് വിവരം. നിയമനം സുതാര്യമായിരുന്നില്ലെന്നും പ്രിയ വർഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്നുമുള്ള നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.
