പ്രിയദർശിനി പദ്ധതി തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം; ഹൈക്കോടതി

  1. Home
  2. Latest

പ്രിയദർശിനി പദ്ധതി തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം; ഹൈക്കോടതി

     high court


 

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ് സർക്കാർ പുതുതായി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജിയിൽ വാദം പൂർത്തിയാക്കി കേരള ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ ആനുകൂല്യം സാധാരണക്കാരായ അധ്വാനിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും ഇത് സർക്കാരിന്റെ പ്രഖ്യാപിത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി."തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഒരു വാഗ്ദാനമെങ്കിലും അവർ ഇപ്പോൾ കൃത്യമായി പാലിച്ചല്ലോ," പദ്ധതിയുടെ വേഗതയെയും സാമ്പത്തിക ബാധ്യതയെയും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നികുതിദായകനും പൊതുപ്രവർത്തകനുമായ മുഹമ്മദ് ഫിർദൗസ് എന്ന വ്യക്തിയാണ് സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.