രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യമില്ല, ജയിലിൽ തുടരും
മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഹർജി തള്ളിയതോടെ രാഹുൽ മാവേലിക്കര സബ് ജയിലിൽ തന്നെ തുടരേണ്ടി വരും. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. അടച്ചിട്ട കോടതിമുറിയിൽ നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്താണ് രഹസ്യമായി വാദം കേട്ടത്. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഇന്ന് തന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പൊലീസ് കേസെടുത്തതെന്നും അറസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിലവിൽ സമാനമായ മറ്റ് കേസുകളിൽ ഹൈക്കോടതിയുടെ സംരക്ഷണമുണ്ടെന്നും ഒരു നിയമസഭാംഗമായ രാഹുലിനെ മനഃപൂർവ്വം വേട്ടയാടുകയാണെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെയും വാദിയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. വിദേശത്തുള്ള യുവതി നൽകിയ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ തുടർന്നാണ് ഈ കേസിൽ നടപടിയുണ്ടായത്.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാനമായ മൂന്ന് കേസുകളാണുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നെങ്കിലും, രണ്ടാമത്തെ കേസിൽ വിചാരണ കോടതി ജനുവരി 21 വരെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ ആശ്വാസങ്ങൾക്കിടയിലാണ് മൂന്നാം പരാതിയിൽ രാഹുലിനെതിരെ അറസ്റ്റ് രേഖപ്പെടുത്തിയത്.
