താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല
താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല.കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ പികെ ഡീവര്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടയ്ക്ക് കെഎസ്‍യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്‍റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താൻ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സൈക്കിളുകളിൽ സഞ്ചരിച്ചാണ് അന്നൊക്കെ കെഎസ്‍യു യൂണിറ്റുകള്‍ ഉണ്ടാക്കിയിരുന്നത്. അന്നും ഇന്നും നമ്മള്‍ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലാത്ത പത്ത് വർഷം എന്നത് പൊള്ളായെന്ന് തെളിഞ്ഞെന്നും അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ് ആണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയര്‍ന്ന സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
