ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കിൽ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരൻ
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കിൽ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരൻ. വിഷയത്തിൽ എജിയോട് വിശദീകരണം തേടിയിരിക്കുകയാണ് മന്ത്രി. കട്ടിളപ്പാളി കേസിൽ ഈ മാസം 22ന് കുറ്റപത്രം സമർപ്പിക്കാനായിരുന്നു കോടതി നിർദേശം. എന്നാൽ 3 ദിവസം മാത്രം ശേഷിക്കേ ഇതുവരെയും അന്വേഷണ സംഘം പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല. ഇതാണ് വകുപ്പ് മന്ത്രിയെ ചൊടിപ്പിച്ചത്.
മുൻ ദേവസ്വം, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ പ്രതികളായ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നൽകേണ്ടത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് അന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും എസ്ഐടിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
