മഹേശന്റെ മരണത്തിലെ പുനരന്വേഷണ ആവശ്യം ശക്തമാക്കി സുധീരൻ
എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത് വെള്ളാപ്പള്ളി നടേശനെ ആകെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. വെള്ളാപ്പള്ളിയുടെ പദപ്രയോഗങ്ങൾ കവല ചട്ടമ്പികളുടേതിന് സമാനമാണെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു. ശ്രീനാരായണഗുരുവും എസ് എൻ ഡി പി നേതൃത്വവും ഉയർത്തിപ്പിടിച്ച ഉദാത്തമായ ആശയങ്ങൾക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി ഇപ്പോൾ പ്രവർത്തിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാൻ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മഹേശന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് താനും മഹേശന്റെ ഭാര്യയും മുൻപ് പിണറായി വിജയന് കത്ത് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ് പിണറായിക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്നും കേസിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ നൽകിയ പരാതി ഇന്നലെ താൻ വീണ്ടും സർക്കാരിന് കൈമാറിയതായും സുധീരൻ വ്യക്തമാക്കി. ആലപ്പുഴയിൽ നിന്ന് കെട്ടുകെട്ടിച്ചതുകൊണ്ടാണ് വിരോധമെന്ന് വെള്ളാപ്പള്ളി പറയുന്നതിൽ യാതൊരു വാസ്തവവുമില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.
