ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി
പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് നടന്നതെന്ന് കോടതി വ്യക്തമാക്കി.
സംഘർഷ സമയത്ത് കലക്ടറോ എസ് പിയോ സ്ഥലത്ത് എത്തിയില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിക്കേണ്ടി വന്നു. നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. നടന്നത് ക്രിമിനൽ കോടതിയലക്ഷ്യത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് വിമർശനം ഉന്നയിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ പൂർണ്ണ പരാജയമെന്നും കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എസ്പി എന്നിവരുടെ രീതി വളരെ പരിതാപകരമാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപിൻ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
