സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി
സ്‌കൂൾ ക്വിസ് മത്സരത്തിനായി വിഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സസ്പെൻഷനിലായ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. സർക്കാറിന്റെ അധികാരപരിധിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ അന്വേഷണം നടത്തി സർക്കാരിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും വിലയിരുത്തി.ഏത് പ്രത്യേക സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് തയാറാക്കി നൽകിയ എൽ.പി വിഭാഗം 'ഫ്രീഡം ക്വിസ്' മത്സരത്തിനുള്ള ചോദ്യാവലിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. "ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്?" എന്ന ചോദ്യത്തിന് ഉത്തരമായാണ് വിഡി സവർക്കറുടെ പേര് നൽകിയിരുന്നത്. ചരിത്രവസ്തുതകൾക്ക് നിരക്കാത്ത ചോദ്യം തയാറാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകനായ ഗുരുപ്രസാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
