വീണയും റിയാസും കാര്യങ്ങൾ കൃത്യമായി പറയണമെന്ന് തോമസ് ഐസക്കിന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം
മുഹമ്മദ് റിയാസ് എംഎൽഎയ്ക്കും വീണ ടി യ്ക്കും എതിരെ തോമസ് ഐസക്കിന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഗോപകുമാർ മുകുന്ദൻ. വീണയും റിയാസും കാര്യങ്ങൾ കൃത്യമായി പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ പുറത്തുവന്ന നോട്ട് പാഡ് പേജിനെ റിയാസ് നിഷേധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വീണ ട്രാൻസ്ഫർ ചെയ്തു എന്നു പറയുന്ന 85 ലക്ഷം രൂപ എന്തിനാണ് കൊടുത്തതെന്നും എങ്ങനെയാണ് കൊടുത്തതെന്നും ബാങ്ക് അക്കൗണ്ടിൽ നിന്നാണോ ട്രാൻസ്‌ഫർ ചെയ്തതെന്നും അതിൻ്റെ സോഴ്സ് എന്താണെന്നും റിയാസ് പറയുന്ന ഫ്യൂച്ചർ ബിസിനസ് എന്താണെന്നുമാണ് ഗോപകുമാറിന്‍റെ ചോദ്യം. സിപിഎമ്മിനെയും പിണറായി വിജയനെയും ഇതിൽ മറുപടി പറയിക്കാൻ വിടരുത്. കൃത്യമായ കാര്യം പറഞ്ഞാലല്ലാതെ പാർട്ടിക്കെതിരായ കടന്നാക്രമണം എന്നത് സ്ഥാപിക്കാൻ കഴിയില്ല. ന്യായീകരിക്കാനുള്ള സ്പേസ് തന്നെ ഇന്നത്തെ പ്രതികരണത്തോടെ റിയാസ് ഇല്ലാതാക്കിയെന്നും ഗോപകുമാർ കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
ഇപ്പോൾ പുറത്തുവന്ന നോട്ട് പാഡ് പേജിനെ റിയാസ് നിഷേധിക്കുന്നില്ല. വീണ ട്രാൻസ്ഫർ ചെയ്തു എന്നു പറയുന്ന 85 ലക്ഷം രൂപ എന്തിനാണ് കൊടുത്തത്? എങ്ങനെയാണ് കൊടുത്തത്? ബാങ്ക് അക്കൗണ്ടിൽ നിന്നാണോ ട്രാൻസ്‌ഫർ ചെയ്തത്? അതിൻ്റെ സോഴ്സ് എന്താണ്? എന്തോ ഫ്യൂച്ചർ ബിസിനസിനാണ് എന്നാണ് റിയാസ് പറയുന്നത്. എന്താണ് ആ ഫ്യൂച്ചർ ബിസിനസ്? അതിൻ്റെ മോഡൽ എന്താണ്? ഇങ്ങനെ കഷ്ണം കഷ്ണമായി കാശ് കൊടുത്തു നടത്തുന്ന ഫ്യൂച്ചർ ബിസിനസിൻ്റെ മോഡൽ എന്നതാണ്? ചിട്ടി പോലെയുള്ള ഏർപ്പാട് വല്ലതുമാണോ? വീണയും റിയാസും ഇത്തരo കാര്യങ്ങൾ നേരേ ചൊവ്വേ പറയണം. മാസപ്പടി ആരോപണം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനു ശേഷമാണ് ഈ ട്രാൻസാക്ഷൻ എന്നു കാണണം. ഇത് തീർത്തും ഷോക്കിങ് ആണ്. അപ്പോൾ ഒരു സംശയവും ബാക്കി നിൽക്കാത്തവിധം വീണയും റിയാസും ഇതിനു മറുപടിപറഞ്ഞാൽ വലിയ അളവിൽ പരിഹാരമാകും. അല്ലാതെ എളുപ്പമല്ല. സിപിഎമ്മിനെയും സ. പിണറായി വിജയനെയും ഇതിൽ മറുപടി പറയിക്കാൻ വിടരുത്. ഇതു പാർട്ടിയുടെ പ്രശ്‌നമല്ല. കൃത്യമായ കാര്യം പറഞ്ഞാലല്ലാതെ പാർട്ടിക്കെതിരായ കടന്നാക്രമണം എന്നത് സ്ഥാപിക്കാൻ കഴിയില്ല. ന്യായീകരിക്കാനുള്ള സ്പേസ് തന്നെ ഇന്നത്തെ പ്രതികരണത്തോടെ റിയാസ് ഇല്ലാതാക്കി. ഗംഭീരം
