സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു
സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പൊലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ദത്തെടുക്കൽ. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് - 2047 ൻ്റെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
'മൈ പൊലീസ് സ്റ്റേഷൻ പ്രോജക്ട്' എന്ന ഈ പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി വിജയനെ നിയോഗിച്ചിട്ടുണ്ട്. ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
