CMRL കേസിലെ മൊഴിപ്പകർപ്പിൽ യുഡിഎഫ് നേതാക്കളും
സിഎംആർഎല്ലിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിപ്പകർപ്പിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ പേരിനുപുറമേ മുതിർന്ന യുഡിഎഫ് നേതാക്കളുടെ പേരുകളും. 2024 ഏപ്രിലിൽ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കെ.എസ്. സുരേഷ് കുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ ഭാഗിക രൂപമാണ് പുറത്തുവന്നിരിക്കുന്നത്.
സിഎംആർഎൽ മുൻ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയിലുണ്ടായിരുന്ന ചുരുക്കപ്പേരുകളെക്കുറിച്ച് ഇഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് സുരേഷ് കുമാർ നൽകിയ വിശദീകരണങ്ങളാണ് ഇതിലുള്ളത്. മുൻപ് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുന്നിലും നൽകിയ മൊഴിയാണ് ഇഡിക്ക് മുന്നിലും സുരേഷ് കുമാർ ആവർത്തിച്ചിരിക്കുന്നത്.
ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന 'ആർസി' എന്ന ചുരുക്കപ്പേര് രമേശ് ചെന്നിത്തലയെയും, 'കെകെ' എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയെയും, 'ഐകെ' എന്നത് ഇബ്രാഹിം കുഞ്ഞിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനു പുറമേ 'പിവി' എന്നത് പിണറായി വിജയനെയും 'എജി' എന്നത് എ. ഗോവിന്ദനെയുമാണ് ഉദ്ദേശിക്കുന്നതെന്നാണ് മൊഴി. എന്നാൽ, 'എജി' എന്നതുകൊണ്ട് ഉദ്ദേശിച്ച വ്യക്തി ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
പാർട്ടി ഫണ്ടിലേക്ക് സിഎംആർഎൽ പണം നൽകിയിട്ടുണ്ടെന്നും അത് കൈപ്പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കൾ നേരത്തെ സമ്മതിച്ചിരുന്ന കാര്യമാണ്. എന്നാൽ, 'പിവി' എന്നത് താനല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. അതേസമയം, രമേശ് ചെന്നിത്തലയോ പി.കെ. കുഞ്ഞാലിക്കൂട്ടിയോ പണം ലഭിച്ച കാര്യം നിഷേധിച്ചിരുന്നില്ല. പാർട്ടി ഫണ്ടിലേക്കുള്ള സംഭാവനയായാണ് അത് സ്വീകരിച്ചതെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
