ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ പൂർത്തീകരിച്ച ഒരു വീട്ടിലെങ്കിലും താമസിക്കുന്ന മനുഷ്യനെ കാണിച്ചു തരാമോ. 178 വീടുകൾ കൈമാറുന്ന ചടങ്ങ് മാത്രം നടത്തി. അത് പി ആർ വർക്ക് ആണ്. ഒരു വീട്ടിലും ആളുകൾക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. ഒരു വീട്ടിൽ പോലും ആൾ താമസം ഇല്ല. 299 കോടി ടൗൺഷിപ്പിന് നീക്കി വെച്ചു, അത് ടെൻഡർ ഇല്ലാതെ ഊരാളുങ്കലിനു കൊടുത്തു. ടൗൺ ഷിപ്പ് നിർമ്മാണത്തിന് ഇത്രയധികം തുക ആവശ്യമില്ല. ബാക്കി തുക സിപിഎമ്മുകാർ വയറുനിറയ്ക്കാൻ ഉപയോഗിക്കുന്നതാണോ. എല്ലാ കണക്കിലും ഓഡിറ്റ് വേണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് വീഡിയോയിലൂടെയാണ് രാഹുൽ മറുപടി നൽകിയത്.
കർണാടക സർക്കാരും പ്രതിപക്ഷവും അടക്കം ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിട്ടുണ്ട്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസിൻ്റെ വീടിനായി ഭൂമി കിട്ടുന്നതിൽ താമസം ഉണ്ടായി. കോൺഗ്രസ് ആപ്പ് വഴി 4.5 കോടി സമാഹരിച്ചു. യൂത്ത് കോൺഗ്രസ് നേരിട്ട് സമാഹരിച്ച 1 കോടി അഞ്ച് ലക്ഷം കെപിസിസിക്ക് കൈമാറി. ഈ പണം കൊണ്ട് മേപ്പാടിയിൽ ഭൂമി വാങ്ങി. വീട് നിർമാണത്തിൻ്റെ പ്രാരംഭ ജോലികൾ നടക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് കണക്ക് ഉൾപ്പെടെ കൃത്യമാണ്. ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറിയതിൽ തട്ടിപ്പ് നടന്നു. ചെക്ക് കൈമാറിയശേഷം പത്തു മാസം കഴിഞ്ഞാണ് തുക നൽകിയത്. 20 കോടി അക്കൗണ്ടിൽ മാസങ്ങളോളം സൂക്ഷിച്ചതിന്റെ പലിശ എവിടെ?എല്ലാത്തിലും ഓഡിറ്റ് വേണം. ഓഡിറ്റ് ചെന്ന് എത്തുക സംസ്ഥാന സർക്കാരിലേക്കാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
