ഇഡിയറ്റ് സിൻഡ്രോം എന്താണ്?; പ്രത്യാഘാതങ്ങളുണ്ട്, അറിയാം ചിലത്
ആരോഗ്യവും രോഗങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പലരും ഇന്റർനെറ്റ് ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഓൺലൈനിലൂടെ ലഭിക്കുന്ന ഇത്തരം മെഡിക്കൽ വിവരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ സിൻഡ്രോമും ഇപ്പോൾ വ്യപാകമാകുന്നുണ്ടെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. 'ദ ഇന്റർനെറ്റ് ഡെറൈവ്ഡ് ഇൻഫർമേഷൻ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിൻഡ്രോം' അഥവാ ഇഡിയറ്റ് സിൻഡ്രോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അതായത് ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഒരു രോഗിയുടെ ചികിത്സയെ തന്നെ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ഇഡിയറ്റ് സിൻഡ്രോം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ തീരുമാനങ്ങൾ എടുക്കാനും സ്വയം ചികിത്സ നടത്താനും ചികിത്സ വൈകിപ്പിക്കാനുമൊക്കെ ഇഡിയറ്റ് സിൻഡ്രോം കാരണമാകാം. ഇഡിയറ്റ് സിൻഡ്രോം നിങ്ങളുടെ ജീവിതത്തിൽ ഇനി പറയുന്ന പ്രതികൂല ഫലങ്ങൾ ഉളവാക്കാമെന്ന് ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. അഥർ പാഷാ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
- ഇന്റർനെറ്റിലെ കടൽ പോലുള്ള വിവരങ്ങളുടെ ശേഖരത്തിൽ നിന്ന് നെല്ലും പതിരും തിരിക്കാൻ പലർക്കും കഴിയാറില്ല. ലഭ്യമായ വിവരങ്ങളിൽ പലതും തെറ്റായതോ വിശ്വസിക്കാൻ കൊള്ളാത്തതോ ആയെന്ന് വരാം. ഈ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സയോ മരുന്നുകളോ പെട്ടെന്ന് നിർത്തുന്നത് രോഗം വഷളായി സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ രോഗികൾക്ക് ഉണ്ടാക്കാം.
- നിരവധി വർഷങ്ങൾ പഠിച്ചും പരിശീലിച്ചുമൊക്കെയാണ് ഡോക്ടർമാർ രോഗനിർണ്ണയവും ചികിത്സയുമൊക്കെ നടത്തുന്നത്. പരിശീലനം നേടിയ ഈ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താതെ ഇന്റർനെറ്റിൽ വായിച്ച് കൂട്ടിയ എന്തൊക്കെയോ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ നിർണ്ണയിക്കുന്നത് രോഗിയുടെ ആരോഗ്യനില അപകടത്തിലാക്കും.
- പലപ്പോഴും രോഗങ്ങളും അവയുടെ ചികിത്സകളുമൊക്കെ സാധാരണക്കാരന് മനസ്സിലാക്കാൻ സാധിക്കാത്ത വിധം സങ്കീർണ്ണമാണ്. ഇന്റർനെറ്റിലൂടെ വായിച്ചത് കൊണ്ട് മാത്രം ഒരു രോഗത്തെ പറ്റിയുള്ള സമഗ്രവിവരങ്ങൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. ഭാഗികമായ അറിവിനോളം അപകടകരമായി വേറൊന്നും ഇല്ല.
- പല രോഗങ്ങൾക്കും ചികിത്സ ആരംഭിക്കുന്നവർക്ക് ഒരു ഘട്ടം കഴിയുമ്പോൾ രോഗലക്ഷണങ്ങളിൽ കുറവുണ്ടായെന്ന് വരാം. എന്നാൽ ഇത് ചികിത്സ നിർത്താനുള്ള സൂചനയല്ല. പല രോഗങ്ങൾക്കും വർഷങ്ങൾ നീണ്ട തുടർ ചികിത്സയും പരിശോധനകളും ആവശ്യമാണ്. എന്നാൽ ഇഡിയറ്റ് സിൻഡ്രോം ബാധിച്ചവർ ഇന്റർനെറ്റിൽ പരതി ഇനി ചികിത്സയും മരുന്നുമൊന്നും ആവശ്യമില്ലെന്ന തീരുമാനം എടുക്കാറുണ്ട്. ഇത് രോഗം തിരികെ വരാനും മുൻപത്തേക്കാൾ വഷളാകാനും ഇടയാക്കാം.
- ഇന്റർനെറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ വൈകിപ്പിക്കുന്നവർ രോഗിയെ അതിഗുരുതര സാഹചര്യങ്ങളിലേക്കാണ് തള്ളിയിടുന്നത്.
- ചെറിയൊരു തലവേദനയുടെ ലക്ഷണങ്ങൾ ഇന്റർനെറ്റിൽ പരതി നോക്കുമ്പോൾ അത് അർബുദം വരെയാകാമെന്ന് ചിലപ്പോൾ ഇന്റർനെറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ നിഗമനത്തിലെത്തിയെന്ന് വരാം. ഇത് മനസ്സിനുണ്ടാക്കുന്ന സമ്മർദ്ധവും ഉത്കണ്ഠയുമൊന്നും ചില്ലറയല്ല. ഇതിനാൽ രോഗലക്ഷണങ്ങൾ ഇന്റർനെറ്റിൽ നോക്കാതെ പ്രഫഷണലായ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.