'ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് ഇഷ്ടം': തുറന്ന് പറഞ്ഞ് ലേഖ

  1. Home
  2. Lifestyle

'ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് ഇഷ്ടം': തുറന്ന് പറഞ്ഞ് ലേഖ

mg lekha


എം.ജി. ശ്രീകുമാര്‍, മലയാളി നെഞ്ചോടു ചേര്‍ത്തുപിടിച്ച അതുല്യഗായകന്‍. നാടന്‍ശീലുകളുടെ മാധുര്യം ഇത്രത്തോളം അനുഭവിപ്പിച്ച  മറ്റൊരു ഗായകനും നമുക്കില്ല. കറുത്തപെണ്ണേ..., മാരിക്കിളിയേ ചൊല്ലൂ..., കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..., കള്ളിപ്പൂങ്കുയിലേ..., പച്ചക്കറിക്കായത്തട്ടില്‍..., മന്ദാരച്ചെപ്പുണ്ടോ..., ഈറന്‍ മേഘം..., ദൂരേ കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക..., നീല വേനലില്‍..., നിലാവേ മായുമോ..., കളിപ്പാട്ടമായി കണ്‍മണീ... അങ്ങന എത്രയെത്ര ഗാനങ്ങള്‍. ആയിരക്കണക്കിന് ഗാനങ്ങള്‍ വിവിധ ഭാഷകളിലായി അദ്ദേഹം പാടി. 

ശ്രീകുമാറിന്റെയും ലേഖയും കുടുംബജീവിതം ഒരു മാതൃകയാണ്. ശ്രീകുമാര്‍ എവിടെപ്പോയാലും അവിടെയെല്ലാം ലേഖയെയും കൊണ്ടുപോകും. സ്വദേശത്താണെങ്കിലും വിദേശത്താണെങ്കിലും ശ്രീകുമാറിന്റെ നിഴലായി ലേഖയുണ്ടാകും. ഭാര്യ എപ്പോഴും കൂടെയുണ്ടാകുക എന്നതൊരു അനുഗ്രഹമാണ്. ഒരിക്കല്‍ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ എവിടെയുണ്ടോ അവിടെയുണ്ട് ലേഖ എന്ന ചോദ്യത്തിന് എംജിയും ഭാര്യ ലേഖയും പറഞ്ഞ മറുപടി കുടംബബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നതാണ് ലേഖയുടെ വാക്കുകള്‍-
തീര്‍ച്ചയായും അങ്ങനെയല്ലേ വേണ്ടത്. ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് എനിക്കു താത്പര്യം. വിവാഹത്തിനു മുമ്പ് ഞാന്‍ നൃത്തം പഠിച്ചിട്ടുണ്ടായിരുന്നു. വിവാഹശേഷം അത് പ്രൊഫഷനാക്കാന്‍ ശ്രീക്കുട്ടന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും ഞാനാണു സമ്മതിക്കാതിരുന്നത്. ദിവസവും പത്തും പതിനഞ്ചും റെക്കോര്‍ഡിങ് കഴിഞ്ഞിട്ടാണ് ശ്രീക്കുട്ടന്‍ എത്തുന്നത്. ക്ഷീണിച്ചു കേറി വരുന്ന ശ്രീക്കുട്ടന്റെ കാര്യങ്ങള്‍ നോക്കാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കാന്‍ എനിക്കാവില്ല. മുകേഷിന്റെയും മറ്റും നായികയായി സിനിമകളില്‍ നിന്നു ക്ഷണം വന്നപ്പോഴും സ്‌നേഹപൂര്‍വം അതൊക്കെയും നിരസിച്ചു. ശ്രീക്കുട്ടനൊപ്പമുള്ള ജീവിതം ഞാനോരോ ദിവസവും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹ ശേഷം ഞങ്ങള്‍ക്കിടയില്‍ വഴക്കോ പിണക്കങ്ങളോ ഇല്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങള്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. അന്ന് അവര്‍ ചോദിച്ചത് വഴക്കുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ആരാ കോംപ്രമൈസ് ചെയ്യുന്നത് എന്നായിരുന്നു. അന്ന് അവര്‍ക്ക് നല്‍കിയ മറുപടിയേ എന്നും പറയാനുള്ളൂ, വഴക്കുണ്ടെങ്കില്‍ അല്ലേ കോംപ്രമൈസിന് സ്ഥാനമുള്ളൂ.