ഇടിച്ചു വീഴ്ത്തി, വിഴുങ്ങി; പല്ലിരാക്ഷസന്റെ മാൻ വേട്ട, വൈറൽ വിഡിയോ

  1. Home
  2. Lifestyle

ഇടിച്ചു വീഴ്ത്തി, വിഴുങ്ങി; പല്ലിരാക്ഷസന്റെ മാൻ വേട്ട, വൈറൽ വിഡിയോ

xgh


കൊമോഡോ ഡ്രാഗൺ, കണ്ടാൽ ആരും ഭയന്നുപോകുന്ന ഭീമൻ പല്ലിവർഗം! ഈ ഭീമൻ പല്ലി ഒറ്റച്ചാട്ടത്തിന് മാനിനെ ഇടിച്ചിടുന്നതും സെക്കൻഡുകൾക്കുള്ളിൽ വിഴുങ്ങുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അൽപ്പം ഭയപ്പെടുത്തുന്ന വീഡിയോ ആണിത്. ഇൻസ്റ്റഗ്രാമിൽ അനിമൽ പവേഴ്സ് എന്ന അക്കൗണ്ടിൽനിന്ന് പങ്കുവച്ച വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. 

ഒറ്റച്ചാട്ടത്തിന് കൊമോഡോ ഡ്രാഗൺ മാനിനെ വീഴിക്കുന്നതും അകത്താക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഭീമൻ പല്ലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്താനാവാതെയാണ് മാൻ കീഴടങ്ങുന്നത്. മാനിന്റെ കഴുത്തിൽ കടിച്ചുപിടിച്ച് തെല്ലിട വലിച്ചുകൊണ്ടുപോയതിനുശേഷമാണ് ഭീമൻ പല്ലി വിഴുങ്ങുന്നത്. തലയാണ് ആദ്യം അകത്താക്കുന്നത്. തുടർന്ന് സെക്കൻഡുകൾക്കുള്ളിൽ മാനിനെ പൂർണമായും ഡ്രാഗൺ വിഴുങ്ങുന്നു.

ഇന്തോനേഷ്യയിലെ കൊമോഡോ, റിൻകാ, ഫ്ളോഴ്സ് തുടങ്ങിയ ദ്വീപുകളിലാണ് പല്ലി വംശത്തിൽപ്പെടുന്ന കൊമോഡോ ഡ്രാഗണുകളെ കാണുന്നത്. കൊമോഡോ ഡ്രാഗണുകളാണ് ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലിവർഗം. കൊമോഡോ ഡ്രാഗണുകൾക്ക് രണ്ടു മുതൽ മൂന്നു മീറ്റർ വരെ നീളവും എഴുപത് കിലോഗ്രാം വരെ തൂക്കവും ഉണ്ടാകാറുണ്ട്. 

അമ്പതു കൊല്ലം വരെ കൊമോഡോ ഡ്രാഗണുകൾക്ക് ആയുസുണ്ട്. കണ്ടാൽ കോഴികളെപ്പോലെ തോന്നുന്ന മെഗാപോഡ് പക്ഷികളുടെ കൂടുകളിലാണ് ഭീമൻ പല്ലി മുട്ടയിടുന്നത്. എട്ടുമാസത്തോളം അടയിരുന്നശേഷമാണ് മുട്ടകൾ വിരിയുന്നത്. കൊമോഡോ കുഞ്ഞുങ്ങളെ മുതിർന്നവതന്നെ ഭക്ഷണമാക്കാറുണ്ട്. ഈ സാഹചര്യങ്ങളിൽ വലിയ മരങ്ങളിലും മറ്റും ഒളിച്ചാണ് കൊമോഡോ കുഞ്ഞുങ്ങൾ കഴിയുക. 

1910ലാണ് ഈ ഉരഗവർഗം പടിഞ്ഞാറൻ ശാസ്ത്രജ്ഞരുടെ കണ്ണിൽപ്പെടുന്നത്. വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിയമം മൂലം സംരക്ഷിക്കപ്പെട്ട ജീവിവർഗമാണ് കൊമോഡോ ഡ്രാഗണുകൾ. ഇവയുടെ സംരക്ഷണത്തിനായി കൊമോഡോ നാഷണൽ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. 1980ലാണ് പാർക്ക് സ്ഥാപിതമായത്. കൊമോഡോ ഡ്രാഗണുകളെ കൊമോഡോ മോണിറ്റർ അല്ലെങ്കിൽ കൊമോഡോ ഐലൻഡ് മോണിറ്റർ എന്നും വിളിക്കാറുണ്ട്. കൊമോഡോ ഡ്രാഗണുകളെ പ്രാദേശികമായി കര മുതല, ഭീമൻ രാക്ഷസൻ എന്നൊക്കെ അറിയപ്പെടുന്നു.