1000 വർഷം പഴക്കമുള്ള ബുദ്ധപ്രതിമയ്ക്കുള്ളിൽ സന്യാസിയുടെ ശരീരാവശിഷ്ടം!; അമ്പരന്ന് ശാസ്ത്രലോകം

  1. Home
  2. Lifestyle

1000 വർഷം പഴക്കമുള്ള ബുദ്ധപ്രതിമയ്ക്കുള്ളിൽ സന്യാസിയുടെ ശരീരാവശിഷ്ടം!; അമ്പരന്ന് ശാസ്ത്രലോകം

monk


ഒരു സിടി സ്‌കാൻ ഫലം ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു! ബുദ്ധന്റെ പ്രതിമയ്ക്കുള്ളിൽ മമ്മിഫൈ ചെയ്ത സന്യാസിയുടെ ശരീരാവശിഷ്ടങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. ബുദ്ധപ്രതിമയുടെ പഴക്കമോ 1000 വർഷം! തുടർന്ന്, ഗവേഷകരും ചരിത്രകാരന്മാരും വിശദമായ പഠനം ആരംഭിച്ചു. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കുള്ളിൽ സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തത്? എന്തുതരം അനുഷ്ടാനമായിരിക്കാം അത്? ആരായിരിക്കാം ഈ ബുദ്ധസന്യാസി? ഗവേഷകരുടെ മുന്നിലൂടെ ചോദ്യങ്ങളുടെ വൻതിരകൾതന്നെ ഉയർന്നുവന്നു. അവർ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. 

കാലപ്പഴക്കംകൊണ്ടു സംഭവിച്ച കേടുപാടുകൾ പരിഹരിക്കാനാണ് നെതർലൻഡ്സിലെ മ്യൂസിയത്തിലേക്ക് ചൈനയുടെ കൈവശമുണ്ടായിരുന്ന ബുദ്ധപ്രതിമ എത്തിക്കുന്നത്. കേടുപാടുകൾ പരിഹരിക്കുന്നതിനിടെ പ്രതിമയുടെ സിടി സ്‌കാൻ എടുത്തപ്പോഴാണ് സന്യാസിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. തുടർന്ന്, ബന്ധപ്പെട്ട വിഭാഗങ്ങളിൽപ്പെട്ട വിദഗ്ധസംഘം വിശദമായ പരിശോധനകളും പഠനങ്ങളും ആരംഭിച്ചു. ജർമൻ മമ്മി പ്രോജക്ടിന്റെ ഭാഗമായിരുന്നു സിടി സ്‌കാൻ പഠനവും മറ്റും. 

സന്യാസിയുടെ ശരീരത്തിൽനിന്ന് ആന്തരീകാവയവങ്ങൾ നീക്കം ചെയ്തിരിക്കുന്നു. പകരം കടലാസുകൾ നിറച്ചിരിക്കുന്നതാണ് കണ്ടത്. കടലാസിൽ ചൈനീസ് ലിഖിതങ്ങൾ കാണാം! ലംഗ് ടിഷ്യു ആണെന്നാണ് ആദ്യം കരുതിയതെന്ന് ഗവേഷകർ പറയുന്നു. പിന്നീടാണ് ചൈനീസ് ലിപികളിൽ എഴുതിയ കടലാസുകളാണിതെന്ന് മനസിലാകുന്നതെന്നും ഗവേഷകർ. ഇതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നു. 

ചൈനീസ് മെഡിറ്റേഷൻ സ്‌കൂളിലെ  ലിയുക്വാൻ എന്ന ബുദ്ധസന്യാസിയുടേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ഗവേഷകർ കണ്ടെത്തി. എഡി 1100-ലാണ് ലിയുക്വാൻ അന്തരിച്ചതെന്നും ഗവേഷകർ പറയുന്നു. അന്തരിക്കുമ്പോൾ 30-50നുമിടയിലായിരിക്കാം പ്രായം. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കകത്ത് സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തുവച്ചതെന്ന് ഗവേഷകർ അന്വേഷിച്ചു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങളാണ് അതിൽനിന്നു ലഭിച്ചത്. 

അപൂർവം സന്യാസിമാർ മാത്രം അനുഷ്ഠിക്കുന്ന തീവ്ര ആചാരങ്ങൾ! ബുദ്ധനായിത്തീരുകയാണ് ലക്ഷ്യം. സ്വയം മമ്മിഫൈ ചെയ്യുക എന്നതൊരു തുടർപ്രക്രിയയാണ്. ബുദ്ധനായിമാറാൻ ആഗ്രഹിക്കുന്ന സന്യാസിശ്രേഷ്ഠൻ ആദ്യ 1000 ദിവസം ധാന്യങ്ങളും ചെറുപഴങ്ങളും മാത്രമാണു കഴിക്കുക. മറ്റു ഭക്ഷണപദാർത്ഥങ്ങളെല്ലാം വർജിക്കും.
അടുത്ത 1000 ദിവസം മരത്തൊലിയും വേരുകളും മാത്രമാണു കഴിക്കുക. ഇത്, ഉരുഷി മരത്തിൽനിന്നുണ്ടാക്കുന്ന വിഷാംശമുള്ള ചായ മാത്രം കുടിച്ചുതുടങ്ങുന്നതിനുമുമ്പുവരെയായിരിക്കും. ഈ ശീലം ആരംഭിച്ചാൽ ഛർദ്ദി തുടങ്ങും. തുടർന്ന് ചില പ്രത്യേക ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സന്യാസിയുടെ ശരീരം മരണശേഷം നശിച്ചുപോകാത്ത തലത്തിലേക്കു പാകപ്പെടും. ഈ പ്രക്രിയ ആറു വർഷമെടുക്കും. ആറു വർഷത്തിനുശേഷം സന്യാസി അറയ്ക്കുള്ളിലിരിക്കും. പത്മാസനത്തിൽ ധ്യാനത്തിലായിരിക്കും തുടർന്നുള്ള കാലം സന്യാസി. അറയിലേക്ക് വായുകടക്കാൻ ചെറിയൊരു ദ്വാരം ഉണ്ടായിരിക്കും. ഒരു മണിയും ഘടിപ്പിച്ചിട്ടുണ്ടാകും. മരണം വരെ പത്മാസനത്തിൽ സന്യാസി ധ്യാനത്തിലായിരിക്കും. വല്ലപ്പോഴുമുള്ള മണിയൊച്ച നിലച്ചാൽ സന്യാസി അന്തരിച്ചുവെന്നർഥം. മരിച്ചുവെന്ന് ഉറപ്പായാൽ മമ്മിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. 

ഇക്കാര്യങ്ങളിലൊക്കെ കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. 900-1000 വർഷത്തിനിടയിലാണ് ഇതിന്റെ കാലപ്പഴക്കമെന്നും ജർമൻ മമ്മി പ്രോജക്ടിന്റെ മേധാവി വിൽഫ്രീഡ് റോസൻഡാൽ പറഞ്ഞു. പ്രതിമ ഇപ്പോൾ ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപേസ്റ്റിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണുള്ളത്.