നിപ്പ വീണ്ടും; സ്വീകരിക്കേണ്ട മുൻകരുതലുകൾ, അറിയേണ്ട കാര്യങ്ങൾ ഇവയാണ്
സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോർട്ട് ചെയ്തു. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. കേരളത്തിൽ 2018 മുതൽ അഞ്ച് തവണയാണ് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. ആദ്യ നിപ കേസിന്റെ ഉറവിടം പോലും ഇത് വരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ്. പ്രധാനമായും പഴം തീനി വവ്വാലുകളാണ് നിപ വൈറസ് പടർത്തുന്നത്.
നിപവൈറസ്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒരു രോഗമാണ് നിപ വൈറസ്. പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവയുടെ ഉമിനീർ, മൂത്രം, മലം എന്നിവയിലൂടെ രോഗം മനുഷ്യരിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വവ്വാലുകളുടെ സ്രവത്താൽ മലിനമായ പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യരിലും രോഗബാധയുണ്ടാവുന്നു. അത് മാത്രമല്ല രോഗബാധയുള്ള വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും.
ലക്ഷണങ്ങൾ
നിപയുടെ ലക്ഷണങ്ങൾ പലപ്പോഴും 4-14 ദിവസത്തിനുള്ളിലാണ് പ്രത്യക്ഷപ്പെടുന്നത്. പനി, തലവേദന, മയക്കം, ആശയക്കുഴപ്പം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എന്നാൽ പിന്നീട് 24-48 മണിക്കൂറിനുള്ളിൽ കോമയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അല്ലാത്ത പക്ഷം അത് മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ചെറിയ അശ്രദ്ധ പോലും പാടില്ല ഇക്കാര്യത്തിൽ.
മനുഷ്യരിലേക്ക്
വവ്വാലുകളിൽനിന്ന് വൈറസ് ഏതൊക്കെ രീതിയിലാണ് മനുഷ്യരിലേക്ക് എത്തിച്ചേരുക എന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിച്ചില്ല. ഏതെങ്കിലും മൃഗങ്ങൾ വവ്വാലുകൾക്കും മനുഷ്യർക്കും ഇടയിൽ ഇടനിലക്കാരായി വർത്തിച്ച് അണുബാധ മനുഷ്യരിലേക്ക് എത്തിക്കുന്നുണ്ടോ എന്നതും കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്താനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
കേരളത്തിൽ നിപ അണുബാധകളെല്ലാം സംഭവിച്ചിരിക്കുന്നത് മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ്. വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണ് ഇത്. കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായ പല പഴങ്ങളും മൂത്ത് പഴുക്കുന്നത് ഈ സമയത്താണ്. പ്രജനന കാലത്ത് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലാവുകയും അത് നേരിട്ട് വവ്വാലുകളുമായുള്ള സമ്പർക്കം, അവയെ മാംസത്തിനായി ഉപയോഗിക്കുക തുടങ്ങിയവയിലൂടെയോ വവ്വാലുകൾ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെയോ ഇവയുടെ വിസർജ്യം വഴിയോ വാഴക്കൂമ്പുകളിലെ തേൻ പോലെയുള്ള വസ്തുക്കൾ വഴിയോ ഇടനിലക്കാരായി നിൽക്കുന്ന മൃഗങ്ങൾ വഴിയോ മനുഷ്യരിലേക്ക് എത്തിച്ചേരാം. വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസവ്യവസ്ഥ തകർക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങൾ വൈറസുകൾ കൂടുതലായി മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കുമെന്ന് പഠനങ്ങളും കാണിക്കുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് പ്രധാനം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ കഴിവതും പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ·രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യണം.