ഹോസ്റ്റല്‍ കുളിമുറിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി അയച്ചുനല്‍കി നാല് വീഡിയോകളും അറസ്റ്റിലായ വിദ്യാര്‍ഥിനിയുടേത്; മൂന്നുപേര്‍ പിടിയില്‍, സര്‍വകലാശാല അടച്ചിട്ടു

  1. Home
  2. National

ഹോസ്റ്റല്‍ കുളിമുറിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി അയച്ചുനല്‍കി നാല് വീഡിയോകളും അറസ്റ്റിലായ വിദ്യാര്‍ഥിനിയുടേത്; മൂന്നുപേര്‍ പിടിയില്‍, സര്‍വകലാശാല അടച്ചിട്ടു

chandigarh university case


ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പ്രചരിച്ചെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെയും ഇവരുടെ ആണ്‍സുഹൃത്ത് അടക്കം മറ്റുരണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസിന്റെ നിര്‍ദേശപ്രകാരം ഹിമാചല്‍ പ്രദേശ് പോലീസാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 23കാരനെയും മറ്റൊരു യുവാവിനെയും പിടികൂടിയത്. ഇവരെ പഞ്ചാബ് പോലീസിന് കൈമാറിയതായി ഹിമാചല്‍ പോലീസ് അറിയിച്ചു.

പിടിയിലായ 23കാരന്‍ ഹിമാചലിലെ രൊഹ്റു സ്വദേശിയാണ്. ഹോസ്റ്റല്‍ കുളിമുറിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി ഇയാള്‍ക്ക് അയച്ചുനല്‍കിയെന്നാണ് ആരോപണം. ഹിമാചലിലെ ധല്ലിയില്‍നിന്നാണ് മൂന്നാംപ്രതിയായ 31കാരനെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോണ്‍നമ്പര്‍ നേരത്തെ അറസ്റ്റിലായ വിദ്യാര്‍ഥിനിയുടെ കൈവശമുണ്ടായിരുന്നു. ഇയാളെ തനിക്ക് അറിയില്ലെന്നും ഹോസ്റ്റലില്‍ തന്നെ ചോദ്യംചെയ്യുന്ന സമയത്ത് ഇയാളുടെ നമ്പറില്‍നിന്ന് തന്റെ ഫോണിലേക്ക് ചില സ്‌ക്രീന്‍ഷോട്ടുകള്‍ വന്നതായുമാണ് പെണ്‍കുട്ടിയുടെ മൊഴി. നേരത്തെ തന്റെ ആണ്‍സുഹൃത്തിന് പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇയാള്‍ അയച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതോടെയാണ് 31കാരന്റെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, വിദ്യാര്‍ഥി പ്രതിഷേധം കാരണം ചണ്ഡീഗഢ് സര്‍വകലാശാല സെപ്റ്റംബര്‍ 24 വരെ അടച്ചിട്ടു. കഴിഞ്ഞദിവസം രാത്രിയും വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ തിങ്കളാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്മാരെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. ഇതിനുപുറമെ എല്ലാ ഹോസ്റ്റലുകളിലെയും വാര്‍ഡന്മാരെ സ്ഥലംമാറ്റുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഹോസ്റ്റലുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

അതിനിടെ, അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനിയില്‍നിന്ന് ആകെ നാല് വീഡിയോകളാണ് കണ്ടെടുത്തതെന്നും ഇതെല്ലാം പ്രതിയുടെ സ്വന്തം വീഡിയോ ആണെന്നും പഞ്ചാബ് പോലീസ് പ്രതികരിച്ചു. ഈ വീഡിയോകള്‍ വിദ്യാര്‍ഥിനി ആണ്‍സുഹൃത്തുമായി പങ്കുവെച്ചിരുന്നു. വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത് പോലെ മറ്റു വീഡിയോകള്‍ കണ്ടെടുത്തിട്ടില്ലെന്നും ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന അവകാശവാദത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പോലീസിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വിദ്യാര്‍ഥിനി സമ്മതിച്ചിട്ടുണ്ടെന്നും പോലീസും സര്‍വകലാശാല അധികൃതരും പലതും ഒളിച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

കുളിമുറി ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ എട്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും കാമ്പസില്‍ ആരും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണം.ശനിയാഴ്ച രാത്രിയോടെയാണ് ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം ആരംഭിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് രാത്രി വൈകിയും കാമ്പസില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.