അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് എഎഐബി
അഹമ്മദാബാദ് വിമാനാപകടത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സുപ്രീംകോടതിയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന ഉടമ്പടികൾക്ക് അനുസരിച്ചാണ് അന്വേഷണം നടത്തിയതെന്നും എഎഐബി സത്യവാങ്മൂലത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലേക്ക് തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 12 ജീവനക്കാർ ഉൾപ്പെടെ 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് യാത്രക്കാരിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 241 പേരാണ് അപകടത്തിൽ മരിച്ചത്. 60ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനകൾ നടത്തേണ്ടിവന്നു. എഎഐബിയാണ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയുണ്ടായ ആശയക്കുഴപ്പത്തിൽ പൈലറ്റിന്റെ ഗുരുതരമായ പിഴവോ മനഃപൂർവമായ നടപടിയോ മൂലമാണ് എഞ്ചിനുകൾ പ്രവർത്തനരഹിതമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
