അസമയത്ത് നാരങ്ങ ചോദിച്ച് അയൽക്കാരന്റെ വാതിലിൽ മുട്ടിയ കേസ്; ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

  1. Home
  2. National

അസമയത്ത് നാരങ്ങ ചോദിച്ച് അയൽക്കാരന്റെ വാതിലിൽ മുട്ടിയ കേസ്; ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

court


അർധരാത്രിയിൽ അയൽക്കാരന്റെ വാതിലിൽ മുട്ടിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചുമത്തിയ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. അസമയത്ത് നാരങ്ങ ചോദിച്ച് അയൽക്കാരന്റെ വാതിലിൽ മുട്ടിയതിനും മോശം പെരുമാറ്റത്തിനുമായിരുന്നു ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നത്. ആളില്ലാത്ത സമയത്ത് സ്ത്രീയും കുഞ്ഞും മാത്രമുള്ള വീട്ടിലെത്തി മോശമായി പെരുമാറുന്നത് അസംബന്ധമാണെന്ന് കോടതി പറഞ്ഞു. 

സ്ത്രീയുടെ ഭർത്താവ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയതാണെന്നറിഞ്ഞിട്ടായിരുന്നു ഉദ്യോഗസ്ഥന്റെ പെരുമാറ്റം. ഇത് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചേരാത്തതാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിനടിസ്ഥാനമായ സംഭവം ഇങ്ങനെ...2021 ഏപ്രിൽ 19നാണ് സംഭവം. വീടിന്റെ അതേ നിലയിലുള്ള അടുത്ത വീട്ടിൽ അർധരാത്രിയിൽ വാതിലിൽ ചെന്ന് തട്ടുകയായിരുന്നു ഉദ്യോഗസ്ഥൻ. ഈ സമയം വീട്ടിൽ സ്ത്രീയും കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസമയത്ത് അയാളെ കണ്ടപ്പോൾ ഭയന്നുവിറച്ച സ്ത്രീ അയാളെ താക്കീത് നൽകിയാണ് വിട്ടയച്ചത്. സഭവത്തിൽ യുവതി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇത് സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായും അന്വേഷണത്തിൽ സംഭവത്തിന് മുമ്പ് ഉദ്യോഗസ്ഥൻ മദ്യം കഴിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ശമ്പളം മൂന്ന് വർഷത്തേക്ക് കുറച്ചുകൊണ്ടും ഈ കാലയളവിൽ അയാൾക്ക് മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചുമായിരുന്നു ശിക്ഷ. എന്നാൽ തനിക്ക് വയറു വേദനയായതിനാൽ നാരങ്ങ ചോദിക്കാൻ വേണ്ടി മാത്രമാണ് അയൽവാസിയുടെ വാതിലിൽ മുട്ടിയതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വിശദീകരണം. സംഭവം ആരോപിക്കപ്പെടുന്ന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ സംഭവം തെറ്റായ പെരുമാറ്റമല്ലെന്ന കുമാറിന്റെ വാദം അംഗീകരിക്കാനും ബെഞ്ച് വിസമ്മതിച്ചു.