10 ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കണം; സ്വർണ-രത്ന വ്യാപാരികൾക്ക് നിർദേശവുമായി കേന്ദ്രം

  1. Home
  2. National

10 ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കണം; സ്വർണ-രത്ന വ്യാപാരികൾക്ക് നിർദേശവുമായി കേന്ദ്രം

GOLD


10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷം വരെ  സൂക്ഷിക്കണമെന്ന് ഇന്ത്യയിലെ സ്വർണ-രത്ന വ്യാപാരികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ.  കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെയാണ് കേന്ദ്രം പ്രത്യേക മാർഗനിർദേശം  പുറത്തിറക്കിയത്. ഇടപാടുകളിൽ സംശയം തോന്നുന്നുണ്ടെങ്കിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണം. ഇതിന് വേണ്ടി ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും സൂക്ഷിക്കണം. 

2020 ഡിസംബർ 28 മുതൽ ഇന്ത്യയിലെ ജ്വല്ലറി വ്യവസായത്തെ പൂർണമായും  ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഭേദഗതിയും മാർഗനിർദേശവും പുറത്തിറക്കിയത്. സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രം, മരതകം എന്നിവയുടെ വ്യാപാരം നടത്തുന്ന വ്യാപാരികൾക്കാണ് ഇത്‌ ബാധകമാവുക.

ഒരുമാസത്തിനുള്ളിൽ ഒരുമിച്ചോ തവണകളായോ 10 ലക്ഷമോ അതിൽ കൂടുതലോ തുകയ്ക്കുള്ള ഇടപാടുകളായാലും രേഖകൾ വ്യാപാരികൾ സൂക്ഷിക്കണം. ഇടപാടിന്റെ സ്വഭാവം, തുക, തീയതി, ഇടപാടിൽ ഉൾപ്പെട്ടവർ തുടങ്ങിയ വിവരങ്ങളും ഇതിൽ ഉണ്ടാകണം. ഉപഭോക്താക്കളെ അറിയൽ (കെ.വൈ.സി.) രേഖകൾ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടാകണം. ഇടപാട് നടക്കുന്ന തീയതിമുതൽ അഞ്ചുവർഷത്തേക്കാണ് രേഖകൾ സൂക്ഷിച്ച് വെക്കേണ്ടത്.

ഏതെങ്കിലും ഇടപാടുകൾ സംശയാസ്പദമാണെന്ന് തോന്നിയാൽ ഇടപാട് നടന്ന് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണം.  പ്രിൻസിപ്പൽ ഓഫീസർ,  ഡയറക്ടർ എന്നിവരെ ഇതിനായി വ്യാപാരസ്ഥാപനത്തിൽ നിയമിക്കണം.

അതേസമയം സ്വർണം വാങ്ങാനെത്തുന്നവരെ സംശയദൃഷ്ടിയോടെ കാണാനാവില്ലെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണവ്യാപാരമേഖല നിലവിലെ എല്ലാനിയമങ്ങളും പാലിക്കുന്നുണ്ടെന്നും വിപണിയിൽ പണമൊഴുക്ക് തടസപ്പെടുന്നതിനെ  ഇത്തരം നിയമങ്ങൾ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.