അൽഗോരിതം പരിഷ്‌കരിക്കണമെന്ന് മെറ്റയോട് കേന്ദ്രം
അൽഗോരിതം പരിഷ്‌കരിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യത്തെ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതിരേഖ സമർപ്പിക്കാനും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) മെറ്റയോട് ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.നീറ്റ് വിഷയത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ കഴിഞ്ഞയാഴ്ച മാപ്പു പറഞ്ഞിരുന്നു. മെറ്റ ആഗോള സംഘവുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് അൽഗോരിതം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച നിർദേശം കേന്ദ്രം മുന്നോട്ടുവെച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
സോഷ്യൽ മീഡിയ, പ്ലാറ്റ്ഫോമുകളിലെ ഡീപ്ഫേക്കുകൾ, തെറ്റായ പ്രചാരണങ്ങൾ, മറ്റ് കൃത്രിമമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങൾ എന്നിവയുടെ വ്യാപനം തടയുന്നതിനായി അൽഗോരിതം പരിഷ്‌കരിക്കണമെന്നാണ് നിർദേശം. ഹാനികരവും കൃത്രിമവുമായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കംചെയ്യുന്ന നടപടി കാര്യക്ഷമമാക്കുന്നതിനാണ് അൽഗോരിതങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ആവശ്യപ്പെടുന്നത്. ഉള്ളടക്ക മോഡറേഷൻ സംവിധാനം ശക്തിപ്പെടുത്തണം, ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സർക്കാർ ഏജൻസികൾ നടത്തുന്ന അഭ്യർഥനകളോട് വേഗത്തിൽ പ്രതികരിക്കാനും മെറ്റയോട് നിർദ്ദേശിച്ചിട്ടുണ്ട്.
മെറ്റയുടെ ആഗോള സംഘവും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തലാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്. കമ്പനിയുടെ നിലവിലുള്ള സംവിധാനങ്ങൾ ഓൺലൈനിലെ ഹാനികരമായ ഉള്ളടക്കം എങ്ങനെ കണ്ടെത്തുന്നുവെന്നും കൈകാര്യം ചെയ്യുന്നുവെന്നും ഈ യോഗത്തിൽ മെറ്റ അധികൃതർ വിശദീകരിച്ചിരുന്നു. എന്നിരുന്നാലും, മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന തെറ്റായ പ്രചാരണങ്ങൾ, ഡീപ്ഫേക്കുകൾ, കൃത്രിമമായി നിർമ്മിച്ച വീഡിയോകൾ എന്നിവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് അൽഗോരിതത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഡീപ്ഫേക്കുകൾ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് മെറ്റയ്ക്ക് മേലുള്ള സർക്കാരിന്റെ നിരീക്ഷണം അടുത്തിടെ വർധിപ്പിച്ചിട്ടുണ്ട്.
