കന്യാസ്ത്രീകളുടെ അറസ്റ്റിൽ പൊലീസ് വാദങ്ങളെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ഛത്തീസ്ഗഡ് കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസ് വാദങ്ങളെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും മതപരിവർത്തനത്തിനുള്ള ശ്രമവും നടന്നെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആരോപിച്ചു.
ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണു ദേവ് സായ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വർഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവർത്തന കുറ്റവും എഫ്‌ഐആറിലുണ്ട്. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
