ജയിലുകളിൽ ദളിത് തടവുകാരെക്കൊണ്ട് നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു; അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്
ജയിലുകളിൽ ദളിത് തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കുന്നതുൾപ്പെടെയുള്ള തോട്ടിപ്പണികൾ നിർബന്ധിച്ച് ചെയ്യിക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. മധുരയിലെ അഭിഭാഷകൻ കെ.ആർ. രാജ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സി.വി. കാർത്തികേയനും ആർ. ശക്തിവേലും ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
പാളയംകോട്ട, തിരുച്ചിറപ്പള്ളി, മധുര സെൻട്രൽ ജയിലുകളിൽ ഇത്തരം അനീതികൾ തുടർച്ചയായി നടക്കുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം. ജയിലുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി ജില്ലകളിലെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരോടും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിമാരോടും ബന്ധപ്പെട്ട ജയിലുകളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചു.
