ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മജാൽത്തയിലെ വനമേഖലയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവെപ്പിനൊടുവിലാണ് ഭീകരരെ വധിച്ചത്.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടവരെന്നാണ് സുരക്ഷാസേനയുടെ പ്രാഥമിക നിഗമനം. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടവരിൽ നിന്നും പ്രദേശത്തുനിന്നുമായി എ.കെ. 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. വനമേഖലയിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ച് പരിശോധന തുടരുകയാണ്.
