ആഗോള പ്രതിസന്ധിയിൽ ഇന്ധനവില കുതിക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് 25% വരെ വർദ്ധിച്ചേക്കാം
ആഗോള സംഘർഷങ്ങളും റിഫൈനറി നിയന്ത്രണങ്ങളും കാരണം വിമാന ഇന്ധന വിതരണത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി ആഗോള കൺസൾട്ടൻസി സ്ഥാപനമായ മക്കിൻസിയുടെ (McKinsey) പുതിയ റിപ്പോർട്ട്.
ഇന്ധനലഭ്യത കുറഞ്ഞത് വിമാനക്കമ്പനികളുടെ ചെലവ് കുത്തനെ കൂട്ടുമെന്നും, ഇത് വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ 20 മുതൽ 25 ശതമാനം വരെ വർദ്ധിക്കാൻ കാരണമായേക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വേനൽക്കാല യാത്രാ സീസൺ അടുത്തിരിക്കെ വിമാന ഇന്ധനത്തിനുള്ള ആവശ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിലവിൽ സ്റ്റോക്കുകൾ വളരെ കുറവാണ്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ വർദ്ധനവിന് പുറമെ, ആഗോളതലത്തിൽ 40 ശതമാനത്തോളം വിമാന ഇന്ധനം കയറ്റുമതി ചെയ്യുന്ന ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന രാജ്യങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം വർദ്ധിച്ചാൽ വിലക്കയറ്റത്തിന് താൽക്കാലിക ആശ്വാസമുണ്ടായേക്കാം. എങ്കിലും ഇന്ധന ശേഖരം പൂർവ്വസ്ഥിതിയിലാകാനും വിതരണ ശൃംഖല സാധാരണ നിലയിലാകാനും സമയമെടുക്കുമെന്നതിനാൽ വിമാന ഇന്ധനവില വരും മാസങ്ങളിലും അസ്ഥിരമായി തുടരാനാണ് സാധ്യത.
ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്ധന കയറ്റുമതിയിൽ ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പല ആഗോള റിഫൈനറികളും ഇതിനകം തന്നെ അവയുടെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്.
