സ്ഥാപിതതാൽപര്യക്കാർ ജുഡീഷ്യറിയിൽ സമ്മർദംചെലുത്താൻ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് കത്തെഴുതി അറുനൂറോളം അഭിഭാഷകർ

രാജ്യത്ത് സ്ഥാപിതതാല്‍പര്യക്കാര്‍ ജുഡീഷ്യറിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ച് അഭിഭാഷകര്‍. അറുനൂറോളം അഭിഭാഷകരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. ഒരു സംഘം സ്ഥാപിത താല്‍പര്യക്കാര്‍ ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കാനും ജുഡീഷ്യല്‍ നടപടികളെ സ്വാധീനിക്കാനും കോടതികളെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് അഭിഭാഷക സംഘം കത്തില്‍ പറയുന്നു. ചപലയുക്തിയുടെയും ജീര്‍ണിച്ച രാഷ്ട്രീയതാല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ആ സംഘത്തിന്റെ പ്രവൃത്തികളെന്നും അഭിഭാഷക കൂട്ടായ്മ വിമര്‍ശിക്കുന്നു.
രാഷ്ട്രീയകേസുകളിലാണ് സംഘത്തിന്റെ സമ്മര്‍ദതന്ത്രം ഏറ്റവും പ്രകടമാകുന്നത്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ ആരോപണവിധേയരാകുന്ന അഴിമതിക്കേസുകളില്‍. ഇവ കോടതികള്‍ക്ക് അവമതിപ്പുണ്ടാക്കുകയും ജനാധിപത്യ പ്രമാണങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നെന്നും അഭിഭാഷകസംഘത്തിന്റെ കത്തിൽ ആരോപിക്കുന്നു. ചില അഭിഭാഷകര്‍ പകല്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രതിരോധം തീര്‍ക്കുകയും രാത്രി മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്ന കാഴ്ചയാണെന്നും കത്തില്‍ പറയുന്നു. 'ജുഡീഷ്യറി അണ്ടര്‍ ത്രെട്ട്- സേഫ്ഗാര്‍ഡിങ് ജുഡീഷ്യറി ഫ്രം പൊളിറ്റിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ പ്രെഷര്‍' എന്ന തലക്കെട്ടിലാണ് കത്ത് അയച്ചിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ മനന്‍ കുമാര്‍ മിശ്ര, ചേതന്‍ മിത്തല്‍, പിങ്കി ആനന്ദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കത്ത് അയച്ചിരിക്കുന്നത്.