ആഭ്യന്തരവും പൊതുഭരണവും വിജയിക്ക്; തമിഴ്‌നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. ഭരണസിരാകേന്ദ്രത്തിൽ നിർണ്ണായകമായ ആഭ്യന്തരവും പൊതുഭരണവും ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുക. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി പി. സെന്തിൽകുമാർ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ശിപാർശപ്പട്ടിക കൈമാറുകയായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി നഗരസഭാ-തദ്ദേശ ഭരണ വകുപ്പുകൾ കൂടി സ്വന്തം കീഴിൽ നിലനിർത്തുന്നത് എന്ന പ്രത്യേകതയും ഈ വകുപ്പുവിഭജനത്തിനുണ്ട്.
പൊലീസ്, പൊതുഭരണം, വനിതാ-യുവജന ക്ഷേമം, നഗരസഭാ ഭരണവിഭാഗം, അർബൻ & വാട്ടർ സപ്ലൈ, സ്പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ എന്നീ സുപ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി തന്റെ പക്കൽ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, വിജയ് മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന എൻ. ആനന്ദിന് ഗ്രാമീണ വികസന, ജലവിഭവ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പഞ്ചായത്തുകൾ, ദാരിദ്ര്യനിർമാർജനം, ഗ്രാമീണ കടാശ്വാസം, ചെറുകിട ജലസേചനം ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ എന്നിവയും ആനന്ദിന്റെ കീഴിലായിരിക്കും.
