പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി; 'എന്‍ ഇനിയ പൊന്‍ നിലവേ' പകര്‍പ്പവകാശം മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് കഴിയില്ല; കോടതി

തമിഴ് സിനിമയിലെ വിഖ്യാത ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയില്‍ സരിഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സംഗീതം പകര്‍ന്ന ഗാനമാണ് എന്‍ ഇനിയ പൊന്‍ നിലവേ. റിലീസിന് ഒരുങ്ങിയിരിക്കുന്ന അഗത്തിയാ എന്ന തമിഴ് ചിത്രത്തിനുവേണ്ടി സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഈ ഗാനം പുനരാവിഷ്കരിക്കുകയായിരുന്നു. ഇതിനെതിരെയാണ് സരിഗമ കോടതിയെ സമീപിച്ചത്. തങ്ങളുടെ അനുമതി കൂടാതെയാണ് പുതിയ ചിത്രത്തില്‍ പ്രസ്തുത ഗാനം ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളില്‍ അഗത്തിയായുടെ നിര്‍മ്മാതാക്കളായ വേല്‍സ് ഇന്‍റര്‍നാഷണല്‍ ഗാനം പ്രചരിപ്പിച്ചുവെന്നും സരിഗമ നല്‍കിയ കേസില്‍ ആരോപിക്കുന്നു.
പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം ഗാനത്തിന്‍റെ സംഗീത സംവിധായകനായ ഇളയരാജയില്‍ നിന്ന് തങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ മറുവാദം. എന്നാല്‍ സരിഗമയുടെ ഭാഗത്താണ് ന്യായമെന്നാണ് ഡൽഹി ഹൈക്കോടതി കണ്ടെത്തിയത്. ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ഇളയരാജയ്ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. പാ വിജയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അഗത്തിയാ. പിരീഡ് ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ജീവയാണ് നായകന്‍.