ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കം പരിഹരിക്കും

നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്.
ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. അതിർത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചർച്ചയിലൂടെ അതിർത്തിയിലെ തർക്കം പരിഹരിക്കാനായതിൽ ഇരു നേതാക്കളും സന്തുഷ്ടി അറിയിച്ചു. അതേസമയം, ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികൾ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്കിടയിലും ചർച്ച നടക്കും.