ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; മുൻ ജെ.പി.എസ്.സി ചെയർമാൻ അറസ്റ്റിൽ
ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടിൽ, മുൻ ജെ.പി.എസ്.സി ചെയർമാനായിരുന്ന എൽ ഖ്യാംഗതിയെ അറസ്റ്റ് ചെയ്തു. പരീക്ഷാ നടത്തിപ്പിലും നിയമന നടപടികളിലും ഗുരുതര ക്രമക്കേടുകൾ ആരോപിച്ച് അദ്ദേഹത്തെ സിഐഡി നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയായ ടിഡിപിഎല്ലിനെ (TDPL) ജെപിഎസ്‌സി 14-ാമത് സിവിൽ സർവീസ് പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഖ്യാംഗതി നേരിടേണ്ടിവന്നിരുന്നു. ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഖ്യാംഗതി ജൂലൈ 22-ന് ജെ.പി.എസ്.സി. ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് താൻ രാജിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം വിദ്യാർഥി പ്രതിഷേധം തുടരുകയാണ്. CGL പരീക്ഷയിൽ സിബിഐ അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് പ്രതിഷേധം തുടരുന്നത്.
