കൊളത്തൂർ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത സ്റ്റാലിന്റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

  1. Home
  2. National

കൊളത്തൂർ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത സ്റ്റാലിന്റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

image


ഇക്കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽനിന്ന് ടിവികെ സ്ഥാനാർഥി വി.എസ്. ബാബു നേടിയ വിജയം ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സ്റ്റാലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ജി. രാജഗോപാലും ശേഷാദ്രി നായിഡുവും ഹാജരായി.

ഭരണഘടനയുടെ ആർട്ടിക്കിൾ 329(ബി) വകുപ്പും 1951ലെ ജനപ്രാതിനിധ‍്യ നിയമം സെഷൻ 80ാം വകുപ്പും ചൂണ്ടിക്കാട്ടി സ്റ്റാലിന്‍റെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി അഭിഭാഷകർ വാദിച്ചത്. ഒരു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ‍്യം ചെയ്യാൻ തെരഞ്ഞെടുപ്പ് ഹർ‌ജിയിലൂടെ മാത്രമെ സാധിക്കുകയുള്ളൂവെന്ന് ഈ വകുപ്പ് പ്രസ്താവിക്കുന്നുണ്ടെന്ന് അഭിഭാഷകർ‌ ചൂണ്ടിക്കാട്ടി. തന്ത്രപരമായി തയാറാക്കിയ ഇത്തരം ഹർജികൾ സ്വീകരിക്കുന്നത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്നും അഭിഭാഷകർ വാദിച്ചു.

എന്നാൽ ഭരണഘടനാപരമായോ നിയമപരമായോ ഏതെങ്കിലും വകുപ്പുകളിൽ നിന്നല്ല ഈ കേസ് ഉത്ഭവിച്ചതെന്നായിരുന്നു കപിൽ സിബലിന്‍റെ വാദം. തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ‍്യപ്പെട്ടാണ് സ്റ്റാലിൻ കോടതിയെ സമീപിച്ചത്. കൊളത്തൂരിൽ 8,795 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി.എസ്. ബാബു വിജയിച്ചത്. സ്റ്റാലിന് 74,202 വോട്ടും വി.എസ്. ബാബുവിന് 82,997 വോട്ടുമാണ് ലഭിച്ചത്.