ഓരോ ഇന്ത്യൻ അഡ്രസിനും പുതിയ ഡിജിറ്റൽ ഐ.ഡി, ആധാറിനും യു.പി.ഐക്കും ശേഷം പുതിയ പദ്ധതിയുമായി കേന്ദ്രം, പ്രത്യേക അതോറിട്ടി രൂപീകരിക്കാൻ നിയമനിർമാണം
ആധാറിനും യു.പി.ഐ ക്കും ശേഷം മറ്റൊരു നിർണായക ചുവടുവെപ്പ് ആസൂത്രണം ചെയ്ത് അധികൃതർ. ദൈനംദിന ജീവിതത്തിൽ പൊതുജനങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന നടപടിയായിരിക്കും ഇതെന്ന് കരുതപ്പെടുന്നു. വീടുകളും സ്ഥലങ്ങളും കൂടുതൽ കൃത്യമായും വേഗത്തിലും കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. എല്ലാ വിലാസത്തിനും ഒരു ഡിജിറ്റൽ ഐ.ഡി പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ഒരു കുടംബത്തിലെ എല്ലാ വ്യക്തികളുടെയും പേരുകൾ ഒരു ഡിജി വിലാസത്തിൽ വരുന്ന രീതിയിലായിരിക്കും ഈ സംവിധാനം ക്രമീകരിക്കുക.
ഓൺലൈൻ ഷോപ്പിംഗ്, കൊറിയർ സേവനങ്ങൾ, ഭക്ഷണ വിതരണങ്ങൾ എന്നിവയുടെ പ്രചാരം വളരെയധികം വർധിച്ചതോടെ ശരിയായ വിലാസ വിശദാംശങ്ങൾ വളരെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. പല സ്വകാര്യ കമ്പനികളും ആളുകളുടെയും സ്ഥാപനങ്ങളുടെയും വിലാസ ഡാറ്റ നിലവിൽ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ പല വിലാസങ്ങളും വ്യക്തമല്ലാത്തതോ അപൂർണ്ണമായതോ ആയ രീതികളിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ആശയക്കുഴപ്പത്തിനും വിലാസങ്ങൾ കണ്ടെത്തുന്നതിനുളള കാലതാമസത്തിനും കാരണമാകുന്നു.
'ഡിജിറ്റൽ അഡ്രസ്' സിസ്റ്റം എന്ന പേരിൽ ഒരു പുതിയ സംവിധാനം വികസിപ്പിക്കാനാണ് തപാൽ വകുപ്പ് ഉദ്ദേശിക്കുന്നത്. വിലാസങ്ങൾ സുരക്ഷിതമായി പ്രസിദ്ധീകരിക്കുന്നതിനും പങ്കിടുന്നതിനും ഇതിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും. പുതിയ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗം ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്‌സ് നമ്പർ അഥവാ DIGIPIN ആണ്. ഒരു വീടിന്റെയോ കടയുടെയോ കെട്ടിടത്തിന്റെയോ കൃത്യമായ സ്ഥാനം നൽകുന്ന 10 പ്രതീകങ്ങളുള്ള ഒരു ആൽഫാന്യൂമെറിക് കോഡ് ആയിരിക്കും ഇത്.
പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കായി പദ്ധതിയുടെ കരട് പതിപ്പ് ഉടൻ പങ്കുവെക്കുമെന്നാണ് കരുതുന്നത്. ഈ വർഷം അവസാനത്തോടെ അന്തിമ പതിപ്പ് പുറത്തിറക്കാൻ സാധിക്കുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഈ ഡിജിറ്റൽ വിലാസ സംവിധാനം പരിപാലിക്കുന്നതിനായി ഒരു പുതിയ അതോറിറ്റി രൂപീകരിക്കുന്നതിന് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പ്രത്യേക നിയമം പാസാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
