മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ് ജൈമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു.മണിപ്പൂർ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ലയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മണിപ്പൂരിൽ സമാധാന അന്തരിക്ഷം കൊണ്ടുവരാൻ കഴിയുമെന്ന് ആണ് പ്രതീക്ഷ എന്നും 2047ൽ മണിപ്പൂർ വീക്ഷിത് ഭാരതിൽ പ്രധാന പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി യുംനാം ഖേംചന്ദ് പറഞ്ഞു.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്‌ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഡൽഹിയിൽ നിന്ന് ഓൺലൈനായി ആണ് നെംചാ കിപ്‌ജെൻ സത്യപ്രതിജ്ഞ ചെയ്തത് ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നും ഒരോ എം എൽ എ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി മെയ്തയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു സർക്കാർ രൂപീകരണം.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് യുമാൻ ഖേംചന്ദ് സിംഗിനെ നിയമസഭകക്ഷി നേചതാവായി തെരഞ്ഞെടുത്തത്. ഇതിനിടെ മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിച്ചുള്ള ബിജെപിയുടെ നീക്കം ആശങ്കാജനകമാണെന്ന് കുക്കി സംഘടനകൾ പ്രതികരിച്ചു. കുക്കി വിഭാഗം നേതാവ് നൊംചാ കിപ്‌ജെൻ മന്ത്രിസഭയിൽ ചേർന്നത് തെറ്റാണെന്നും സംഘടന വ്യക്തമാക്കി.മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭാ പിരിച്ചുവിട്ടിരുന്നില്ല
