കുനോയിൽ പുതിയ അതിഥികൾ; സ്വാഭാവിക വനത്തിൽ ആദ്യമായി നാല് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു

  1. Home
  2. National

കുനോയിൽ പുതിയ അതിഥികൾ; സ്വാഭാവിക വനത്തിൽ ആദ്യമായി നാല് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു

kuno


മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിന്റെ അതിരുകളില്ലാത്ത വനഭൂമിയിൽ നാല് പുതിയ ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. സംരക്ഷിത വേലിക്കെട്ടുകൾക്ക് പുറത്ത്, കാടിന്റെ സ്വാഭാവികതയിൽ ആദ്യമായാണ് ചീറ്റക്കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്നത് 'പ്രോജക്ട് ചീറ്റ'യ്ക്ക് വലിയ നേട്ടമായി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 'ഗാമിനി'യുടെ മകളായ, ഇന്ത്യയിൽ ജനിച്ച ചീറ്റയാണ് പ്രസവിച്ചത്. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായും വിദഗ്ധ സംഘം ഇവരെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

2022-ൽ പദ്ധതി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വേലിക്കെട്ടുകൾക്ക് പുറത്ത് ഒരു ചീറ്റ പ്രസവിക്കുന്നത്. ഇന്ത്യയിൽ ജനിച്ച ഒരു ചീറ്റ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്; 2025 നവംബറിൽ 'മുഖി' എന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. പുതിയ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നു. ഫെബ്രുവരിയിൽ ബോട്സ്വാനയിൽ നിന്ന് എത്തിച്ച ഒമ്പത് ചീറ്റകളെ ക്വാറന്റൈൻ പൂർത്തിയാക്കി നിലവിൽ വിശാലമായ സംരക്ഷിത മേഖലകളിലേക്ക് തുറന്നുവിട്ടിരിക്കുകയാണ്.

പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ 21 ചീറ്റകൾക്ക് കുനോയിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ വിദേശത്തുനിന്ന് എത്തിച്ച 9 മുതിർന്ന ചീറ്റകളും ഇന്ത്യയിൽ ജനിച്ച 12 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. നിലവിൽ 54 ചീറ്റകൾ കുനോ നാഷണൽ പാർക്കിലുണ്ട്. കൂടാതെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ മൂന്ന് ചീറ്റകൾ സ്വതന്ത്രമായി വിഹരിക്കുന്നു. 1952-ൽ ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ചീറ്റകളെ എത്തിച്ച് അവയുടെ വംശവർദ്ധനവിനായി നടത്തുന്ന ശ്രമങ്ങൾ പുതിയ കുഞ്ഞുങ്ങളുടെ ജനനത്തോടെ ശുഭപ്രതീക്ഷ നൽകുകയാണ്.