ആനത്താരകളിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി
വിളനാശമുണ്ടാകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ആനത്താരകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി പുതിയ സർവേ നടത്താനും കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന നടപടികൾ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുള്ളവയാണെന്നും അവയുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിളനാശത്തിന്റെ പേരിൽ ആനത്താരകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
