നിരവധി അഴിമതികളുമായി ബന്ധപ്പെട്ട പേരായതിനാൽ യു.പി.എ മാറ്റി ഇന്ത്യ എന്നാക്കി; പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് അമിത് ഷാ

  1. Home
  2. National

നിരവധി അഴിമതികളുമായി ബന്ധപ്പെട്ട പേരായതിനാൽ യു.പി.എ മാറ്റി ഇന്ത്യ എന്നാക്കി; പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് അമിത് ഷാ

Amit sha


വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎയുടെ പേരിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതി ഇവർ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ബിഹാറിലെ ഒരു റാലിയിൽ വെച്ചായിരുന്നു പ്രതിപക്ഷ സഖ്യത്തിനെതിരെ അമിത് ഷാ രൂക്ഷവിമർശനം നടത്തിയത്. 

"പ്രതിപക്ഷം പുതിയ പേരിൽ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു. റെയിൽവേ മന്ത്രിയായ സമയത്ത് കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. മകനെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം. ഇതിനിടെ പ്രധാനമന്ത്രിയാകാനാണ് നിതീഷ് കുമാർ ആഗ്രഹിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിപദം മോദി തന്നെ തുടർന്നും വഹിക്കും. ഈ കൂട്ടുകെട്ട് ബീഹാറിനെ വീണ്ടും കാട്ടുനീതിയിലേക്കെത്തിക്കും"- ഷാ ആരോപിച്ചു.

"ചിലർ സനാതന ധർമത്തെ വിവിധ രോ​ഗങ്ങളുമായി താരതമ്യം ചെയ്യുകയാണ്. ഇക്കൂട്ടർ രക്ഷാബന്ദനിലെയും ജന്‍മാഷ്ടമിയിലെയും അവധികൾ റദ്ദാക്കും. രാമക്ഷേത്ര നിർമാണത്തെ എതിർക്കുകയും ചെയ്യും. പ്രീണനം മാത്രമാണ് ഇവർക്ക് ചെയ്യാൻ കഴിയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40-ൽ 39 സീറ്റുകളും എൻ.ഡി.എ സഖ്യം സ്വന്തമാക്കിയിരുന്നു. ഈവട്ടം തങ്ങൾ മുഴുവൻ സീറ്റുകളിലും വിജയിക്കും"- അദ്ദേഹം പറഞ്ഞു.