പഹൽഗാം ഭീകരാക്രമണം: ലഷ്‌കറെ തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദ് മുഖ്യതലയെന്ന് എൻ.ഐ.എ

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദ് ആണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൃത്തങ്ങൾ സൂചന നൽകിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട്.
കശ്മീരിൽ ഭീകരവാദികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫാറൂഖ് അഹമ്മദിന്റെ കുപ്വാരയിലെ വീട് കഴിഞ്ഞ ദിവസം സുരക്ഷാസേന തകർത്തിരുന്നു.
പാക് അധിനിവേശ കശ്മീരിലാണ് ഇപ്പോൾ ഇയാൾ ഒളിവിൽ കഴിയുന്നതെന്ന് കരുതപ്പെടുന്നു.ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഫാറൂഖിന്റെ സ്ലീപർ സെൽ ശൃംഖല നിലനിൽക്കുന്നുണ്ടെന്നും, പഹൽഗാം ആക്രമണവും അതിൽപ്പെടുന്നതാണെന്നുമാണ് എൻഐഎ നിഗമനം.
1990-നും 2016-നും ഇടയിൽ പലതവണ ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്കും തിരിച്ചും യാത്ര ചെയ്തതായി അന്വേഷണ ഏജൻസി പറയുന്നു. പഹൽഗാം ആക്രണത്തിനുശേഷം ഫാറൂഖിന്റെ പല കൂട്ടാളികളേയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.പാകിസ്താനിലിരുന്ന് പദ്ധതികൾ തയ്യാറാക്കാനും നടപ്പാക്കാനും കശ്മീരിലെ സംഘവുമായി ബന്ധപ്പെടുന്നതിന് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ഫാറൂഖ് ഉപയോഗപ്പെടുത്തിയതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. അടുത്ത കാലത്തെ ഏറ്റവും ഗുരുതരമായ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ഈ സംഭവമെന്ന് സുരക്ഷാവൃത്തങ്ങൾ വ്യക്തമാക്കുന്നു.