സി.ജെ.പി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണും ഷോക്ക് ബാറ്റണും ഉപയോഗിച്ചതായി ആരോപണം; വിദ്യാർത്ഥികൾക്ക് പരിക്ക്
ഡൽഹിയിൽ നടന്ന ക്രോക്കോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തിന് നേരെ പോലീസ് പെല്ലറ്റ് ഗണ്ണും ഷോക്ക് ബാറ്റണും പ്രയോഗിച്ചതായി ഗുരുതര ആരോപണം. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ നിരവധി വിദ്യാർത്ഥികൾ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് പെല്ലറ്റ് ഏറ്റ് പരിക്കേറ്റിട്ടുണ്ടെന്നും ഷോക്ക് ബാറ്റൺ ഉപയോഗിച്ച് മർദ്ദനമേറ്റെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഡൽഹിയിൽ ഒരു പ്രതിഷേധത്തിന് നേരെ പെല്ലറ്റ് ഗണ്ണും ഷോക്ക് ബാറ്റണും ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാധാരണയായി സി.ആർ.പി.എഫിന് (CRPF) കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സാണ് (RAF) ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാറുള്ളത്. മുൻപ് കശ്മീരിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്താനും, 2024-ലെ കർഷക സമരത്തിലും, മണിപ്പൂർ സംഘർഷത്തിനിടയിലുമാണ് പെല്ലറ്റ് ഗണ്ണുകളും ഷോക്ക് ബാറ്റണുകളും വ്യാപകമായി ഉപയോഗിച്ചിരുന്നത്.
