പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം ശക്തം; സുരക്ഷാ സേനയുമായി തെരുവിൽ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു

  1. Home
  2. National

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം ശക്തം; സുരക്ഷാ സേനയുമായി തെരുവിൽ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു

protests


പാക് അധിനിവേശ കശ്മീരിൽ (PoK) പാകിസ്താൻ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം വൻ സംഘർഷത്തിലേക്ക്. സാമ്പത്തിക ഉപരോധവും കടുത്ത നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച തെരുവിലിറങ്ങിയത്. അൻബ് മേഖലയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസും പാക് റേഞ്ചേഴ്സും കണ്ണീർവാതകവും വെടിവെയ്പ്പും നടത്തിയതോടെ സ്ഥിതിഗതികൾ വഷളായി. സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.

നിരോധിക്കപ്പെട്ട ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JEAAC) ആഹ്വാനപ്രകാരം മുസാഫറാബാദ്, റാവലകോട്ട്, മിർപൂർ തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങളിലെല്ലാം വൻ ജനക്കൂട്ടമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ദഡ്യാൽ മേഖലയിൽ പ്രക്ഷോഭകർ സുരക്ഷാ ഉദ്യോഗസ്ഥരെ ചെറുത്തുതോൽപ്പിച്ച് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നു.

തടവിലാക്കപ്പെട്ട പ്രമുഖ നേതാവ് ഷൗക്കത്ത് നവാസ് മിർ ഉൾപ്പെടെയുള്ളവരെ അടിയന്തരമായി വിട്ടയക്കുക, കമ്മ്യൂണിക്കേഷൻ റദ്ദാക്കലുകൾ അവസാനിപ്പിക്കുക, 38-ഇന അവകാശ പത്രിക നടപ്പിലാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം മേഖലയിൽ പലയിടത്തും ഇന്റർനെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പാക് ഭരണകൂടം പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്.