ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് ഇനി എടുക്കാൻ കഴിയില്ല; കടലാസ് കോപ്പി പൂർണമായി നിരോധിക്കാൻ യു.ഐ.ഡി.എ.ഐ. ആലോചിക്കുന്നു
ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് (പകർപ്പ്) എടുക്കുന്നതും സൂക്ഷിക്കുന്നതും നിയമം മൂലം നിരോധിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആലോചിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി ആധാർ കാർഡിന്റെ കടലാസ് പകർപ്പുകൾ ആവശ്യപ്പെടുന്നത് അവസാനിപ്പിച്ച്, പകരം ഡിജിറ്റൽ വെരിഫിക്കേഷൻ നടപ്പാക്കാനാണ് യു.ഐ.ഡി.എ.ഐ. ലക്ഷ്യമിടുന്നത്.
ക്യു.ആർ. കോഡ് സ്കാൻ വഴിയോ, ഔദ്യോഗിക ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഇനി വെരിഫിക്കേഷൻ നടത്താൻ സാധിക്കും. ഇതുവഴി ആധാർ കാർഡിന്റെ കടലാസിലുള്ള കോപ്പി പൂർണ്ണമായി ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഹോട്ടൽ മുറിയെടുക്കുന്നതുൾപ്പെടെയുള്ള സ്വകാര്യ ആവശ്യങ്ങൾക്കും സർക്കാർ കാര്യങ്ങൾക്കുമായി നിലവിൽ ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആവശ്യപ്പെടുന്നത് പതിവാണ്. എന്നാൽ, ഈ കടലാസ് പകർപ്പുകൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്നും, ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. മറ്റുള്ളവരുടെ ആധാർ നമ്പറുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടിക്ക് ആലോചിക്കുന്നത്.
