വയനാട് പ്രധാനമന്ത്രി വന്നു; എന്നാൽ ഇതുവരെ സാമ്പത്തിക സഹായം നൽകിയിട്ടില്ല ; പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം ഇതുവരെ തയ്യാറായില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ടവരെ കാണാൻ പ്രധാനമന്ത്രി വന്നു. പക്ഷേ അവർക്ക് ആവശ്യം ഉള്ളത് നൽകിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചുങ്കത്തറയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഇന്ന് ലോകം മുഴുവൻ തിരിച്ചറിയുകയാണ്. എന്റെ സഹോദരൻ സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്ന്. ഇന്ത്യ മുഴുവൻ കാണേണ്ട പ്രകാശമാണ് ഇവിടെയുള്ള ജനങ്ങൾ. ഹിന്ദുവും മുസ്ലീമും ഒരുമിച്ച് കഴിയുന്നു. മഹാത്മ ഗാന്ധി കണ്ട സ്വപനമാണ് നിങ്ങൾ. നിങ്ങളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഇവിടെ ഒരു നയങ്ങളും ഉണ്ടാകുന്നില്ല. കൃഷി ശക്തിപ്പെടുത്താൻ ഇവിടെ ഒന്നും നടപ്പാക്കുന്നില്ല. ആദിവാസി സമുദായത്തിൽ ഉള്ളവരുടെ ഭൂമി എടുത്തു മാറ്റി പ്രധാനമന്ത്രിയുടെ ആളുകൾക്ക് നൽകുകയാണ്. ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നൽകാൻ ഇതുവരെ തയാറായിട്ടില്ല. മനുഷ്യ വന്യ ജീവി പ്രശ്നത്തിന് ഇവിടെ പരിഹാരം കാണുന്നില്ല. ഇവിടെ താമസിക്കുന്നവരോട് ചർച്ച ചെയ്യാതെയാണ് ഗവണ്മെന്റിന്റെ പ്രവർത്തികൾ. നിങ്ങളുടെ ശബ്ദം കേൾക്കാതെയിരിക്കുകയാണ്. നിങ്ങളുടെ ശബ്ദം ഏറ്റവും വ്യക്തമായി കേൾക്കേണ്ട സമയമുണ്ടെങ്കിൽ ആ സമയം ഇപ്പോഴാണ്. നിങ്ങൾക്ക് ഇവിടെ ഒരു പോരാളിയുണ്ട്. നിങ്ങളുടെ ശബ്ദം എല്ലാ വേദികളിലും ഞാൻ ഉയർത്തും. നിങ്ങളുടെ സേവനത്തിൽ ഇപ്പോൾ തന്നെ ഞാൻ എന്നെ സമർപ്പിക്കുകയാണ്. നിങ്ങളുടെ സേവനത്തിനായി എന്നും ഒപ്പമുണ്ടാകും. പ്രിയങ്ക കൂട്ടിച്ചേർത്തു.