കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കാൻ മുതലയെ വേട്ടയാടുന്നവൾ; വൈറലായി രൺഥംഭോറിലെ 'റാണി'

  1. Home
  2. National

കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കാൻ മുതലയെ വേട്ടയാടുന്നവൾ; വൈറലായി രൺഥംഭോറിലെ 'റാണി'

tiger


മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/ വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ അടുത്തിടെയുണ്ടായ കടുവകളുടെ വിരുന്നു വൻ തരംഗമായി മാറി.

രൺഥംഭോറിലെ പ്രശസ്ത/കുപ്രസിദ്ധയായ റിദ്ദി എന്ന പെൺകടുവയും അവളുടെ കുഞ്ഞുങ്ങളും വേട്ടയാടിയ മുതലയെ ഭക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നു. ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണ് റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു നാഷണൽ പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള മുതലയെ വേട്ടയാടിപ്പിടിച്ചിട്ടുണ്ടെന്നും ജീവനക്കാർ.

ഭൂരിഭാഗം കാഴ്ചക്കാരുടെയും ശ്രദ്ധ കടുവകൾ ഇരയെ തിന്നുന്നതിലായിരുന്നു. കടുവകളുടെ വിരുന്ന് പുരോഗമിക്കുമ്പോൾ പശ്ചാത്തലത്തിൽ ഒരു സ്റ്റിൽട്ട് നടന്നുപോകുന്നതു കാണാം. സ്വന്തം ജോലിയിൽ വളരെ തിരക്കിലായതിനാൽ മറ്റുള്ളവർ എന്താണു ചെയ്യുന്നതെന്നു നോക്കാൻ സമയമില്ലാത്തതുപോലെയായിരുന്നു പക്ഷിയുടെ തടാകത്തിലൂടെയുള്ള നടത്തം. 

ഇന്ത്യയിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് രൺഥംഭോർ ദേശീയോദ്യാനം. പ്രകൃതി സ്‌നേഹികളുടെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. റോയൽ ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ, മുതലകൾ, സ്ലോത്ത് കരടികൾ, മറ്റ് വന്യജീവികൾ എന്നിവയുടെ ആവാസകേന്ദ്രമാണിത്. 256ലേറെ ഇനത്തിൽപ്പെട്ട പക്ഷികളും പാർക്കിലുണ്ട്. ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കുക എന്ന 'പ്രോജക്റ്റ് ടൈഗർ' പദ്ധതിയുടെ ഭാഗമാണ് ഈ പാർക്ക്. 1980ലാണ് പാർക്ക് രൂപവത്കരിക്കപ്പെട്ടത്.

ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം. ഉദ്യാനത്തിൻറെ വിസ്തൃതി 392 ചതുരശ്ര കിലോമീറ്ററാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ ഈ ഉദ്യാനത്തിലൂടെ ബാണാസ് നദി ഒഴുകുന്നു. ധോക്ക്, കുളു, ബെർ, ഖിമി, പോളസ് എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായുണ്ട്.