കുടിവെള്ളക്ഷാമം രൂക്ഷം ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയവർക്ക് 5000 രൂപ പിഴ

കുടിവെള്ള ക്ഷാമം ഏറെ രൂക്ഷം. ജല ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ബംഗളുരുവിൽ 22 കുടുംബങ്ങൾക്ക് പിഴ. കാർ കഴുകുക, ചെടികൾക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 5000 രൂപ വീതം പിഴ ഈടാക്കാൻ അധികൃതർ തീരുമാനിച്ചത്.
കടുത്ത ജലദൗർലഭ്യം കണക്കിലെടുത്ത് പരമാവധി കുറച്ച് വെള്ളം ഉപയോഗിക്കണമെന്ന് നേരത്തെ വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് നിർദേശിച്ചിരുന്നു. വാഹനങ്ങൾ കഴുകാനോ, നിർമാണ ആവശ്യങ്ങൾക്കോ, വിനോദ പരിപാടികൾക്കോ വേണ്ടി കുടിവെള്ളം ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരിൽ നിന്ന് അധിക പിഴയായി 500 രൂപ വീതം ഈടാക്കും. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൂൾ പാർട്ടികളും മഴ നൃത്തങ്ങളും നടത്തുമ്പോഴും കുടിവെള്ളം പാഴാക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ ഐടി തലസ്ഥാനമായി അറിയപ്പെടുന്ന നഗരത്തിൽ കുടിവെള്ള ക്ഷാമം കാരണം പല സ്ഥാപനങ്ങളും വീണ്ടും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറി. ഭക്ഷണം കഴിക്കാൻ ഡിസ്പോസിബിൽ പാത്രങ്ങൾ ഉപയോഗിച്ചും ടോയിലറ്റ് ഉപയോഗത്തിന് മാളുകളെ ആശ്രയിച്ചുമൊക്കെയാണ് ബംഗളുരു നിവാസികൾ ജല ദൗർലഭ്യം മറികടക്കുന്നത്.