ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
ഭര്‍ത്താവ് ഭാര്യയെ 'മൃഗത്തെപ്പോലെ' പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാന്‍ അവള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി. ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച്. നേരത്തെ പട്‌ന ഹൈക്കോടതിയും ഇയാളുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ തറയിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് തല ഇഷ്ടികയില്‍ ഇടിക്കുകയും പിന്നീട് വടികൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്നുമാണ് പരാതി. പ്രതി മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി തന്റെ ഭാര്യയാണെന്ന കാര്യം ഇയാള്‍ കോടതിയില്‍ നിഷേധിച്ചു.
ഭാര്യയെ 'മൃഗത്തെപ്പോലെ' കാണുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് വാദത്തിനിടെ ജസ്റ്റിസ് വരാലെ പറഞ്ഞു. ആരോപണങ്ങളെത്തുടര്‍ന്ന് ജസ്റ്റിസ് കുമാര്‍ കോടതിയില്‍ പ്രതിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.'എന്തിനാണ് നിങ്ങള്‍ ഭാര്യയെ തല്ലുന്നത്? പോയി സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കൂ,' ജഡ്ജി നിരീക്ഷിച്ചു. 'നിങ്ങള്‍ക്ക് മൂന്ന് ഭാര്യമാരുണ്ട്, നിങ്ങള്‍ ശാരീരികമായി ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഈ സ്ത്രീയും ഒടുവില്‍ നിങ്ങളെ വിട്ടുപോകും,' ജസ്റ്റിസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഹായ പരിപാടികളില്‍ പങ്കെടുത്തപ്പോഴുള്ള തന്റെ അനുഭവങ്ങളും നടപടിക്രമങ്ങള്‍ക്കിടെ ജസ്റ്റിസ് കുമാര്‍ പരാമര്‍ശിച്ചു. താന്‍ സന്ദര്‍ശിച്ച പൊലീസ് സ്റ്റേഷനുകളില്‍, പ്രത്യേകിച്ച് മദ്യപാനവും ശാരീരിക പീഡനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡന പരാതികള്‍ പതിവായി വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല കേസുകളിലും, ഭര്‍ത്താവ് മദ്യപിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അതിനുശേഷം മര്‍ദ്ദിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
