എസ്.ഐ.ആർ ശരിവെച്ച് സുപ്രീംകോടതി; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയാൽ പൗരത്വം നഷ്ടമാകില്ല
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR - Special Investigative Review) നടപടികൾ ശരിവെച്ച് സുപ്രീംകോടതി. എസ്.ഐ.ആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു. ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും, എസ്.ഐ.ആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ തള്ളിക്കൊണ്ടും കോടതി വിധി പുറപ്പെടുവിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് മാത്രം അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. എന്നാൽ വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങൾ കമ്മീഷന് ഉപയോഗിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിഷയത്തിൽ അനുകൂല വിധി പുറപ്പെടുവിച്ചത്. എസ്.ഐ.ആർ നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണോ, ഈ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്തിസഹമാണോ, മറ്റ് ബദൽ മാർഗ്ഗങ്ങൾ ഇല്ലാത്ത പക്ഷം ഈ നടപടി അനിവാര്യമായിരുന്നോ, കമ്മീഷന്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്.
തിരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചതായി കോടതി വിലയിരുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്.ഐ.ആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഈ പ്രക്രിയയിൽ ഉടനീളം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
