തമിഴ്‌നാട്ടിൽ വൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്ര വിപുലീകരണവും
തമിഴ്‌നാട് നിയമസഭയിൽ 110-ാം വിധിപ്രകാരം ജനപ്രിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള 1.30 കോടിയോളം വരുന്ന കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന 'അന്നപൂർണി സൂപ്പർ സിക്സ്' പദ്ധതി പ്രഖ്യാപിച്ചു. വരുന്ന പൊങ്കൽ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയിലൂടെ സിലിണ്ടറിന്റെ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കും.
സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര വിപുലീകരിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. 'വെട്രി പയണം' പദ്ധതിയിലൂടെ ഓർഡിനറി ബസുകൾക്ക് പുറമെ ഇനിമുതൽ എക്സ്പ്രസ്, എൽ.എസ്.എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. വരുമാന പരിധിയോ യാത്രാ പരിധിയോ ഇല്ലാതെ നടപ്പാക്കുന്ന ഈ ആനുകൂല്യം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ലഭ്യമാകും. ഒക്ടോബർ രണ്ട് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
കൂടാതെ കർഷകരുടെയും പ്രാദേശിക നിവാസികളുടെയും ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ നിർദിഷ്ട പരാന്തൂർ ഹരിത വിമാനത്താവള പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചു. കാർഷിക ഭൂമിയും ജനങ്ങളുടെ ഉപജീവനമാർഗ്ഗവും സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്നും, ജനങ്ങൾക്ക് എതിർപ്പില്ലാത്ത അനുയോജ്യമായ മറ്റൊരു സ്ഥലം സാങ്കേതിക പഠനങ്ങൾക്ക് ശേഷം വിമാനത്താവളത്തിനായി കണ്ടെത്തുമെന്നും വിജയ് വ്യക്തമാക്കി.
