ഹിമാചലിൽ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം
ഹിമാചൽ പ്രദേശിൽ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13 പേർ മരിച്ചു. ലാഹോൾ-സ്പിതി ജില്ലയിലെ ഉദയ്പുർ പംഗി റോഡിലെ കാഡു നാളയ്ക്ക് സമീപമാണ് അപകടമുണ്ടായത്. 15 യാത്രികരുമായി സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് റോഡരികിലെ കുന്നിൻചെരിവ് പൂർണ്ണമായും ഇടിഞ്ഞുവീഴുകയായിരുന്നു.
പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന റോഡ് വെള്ളിയാഴ്ച വീണ്ടും തുറന്നതിന് പിന്നാലെയാണ് ദുരന്തം. റോഡ് തടസ്സപ്പെട്ടതിനെ തുടർന്ന് ടിൻഡിയിൽ കുടുങ്ങിയ യാത്രാസംഘമാണ് റോഡ് തുറന്നതോടെ പംഗി താഴ്‌വരയിലേക്ക് യാത്ര പുനരാരംഭിച്ചത്.
പാറകളും മണ്ണും വൻതോതിൽ വാഹനത്തിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് വാഹനം പൂർണ്ണമായി മണ്ണിനടിയിലാവുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പംഗി താഴ്‌വര സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.
