ത്രിപുരയില്‍ ക്ഷേത്രവിഗ്രഹം തകര്‍ന്നു; 12 വീടുകളും നിരവധി വാഹനങ്ങളും ആൾ കൂട്ടം കത്തിച്ചു

ത്രിപുരയില്‍ ക്ഷേത്രവിഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളും വാഹനങ്ങളും കത്തിച്ചു. പടിഞ്ഞാറന്‍ ത്രിപുരയിലെ റാണിര്‍ബസാര്‍ ജില്ലയിലെ 12 വീടുകളും നിരവധി വാഹനങ്ങളുമാണ് ഒരു കൂട്ടം ആളുകള്‍ തീവെച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആള്‍ക്കൂട്ടത്തെ കണ്ട് ജനങ്ങള്‍ ഓടിക്കൂടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാന്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് സംഭവ സ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. റാണിര്‍ബസാര്‍ ഉള്‍പ്പെടുന്ന ജിരാണിയ സബ്ഡിവിഷനില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതില്‍ കൂടുതല്‍ ആളുകളോ കൂട്ടം കൂടി നില്‍ക്കരുതെന്നും ഉത്തരവുണ്ട്.
കൈതുര്‍ബാരിയില്‍ കാളി ദേവിയുടെ പ്രതിഷ്ഠ തകര്‍ന്ന നിലയില്‍ കണ്ടതിന് പിന്നാലെ റാണിര്‍ബസാറിലെ 12 വീടുകള്‍ കത്തിച്ചു. കുറച്ച് ബൈക്കുകളും പിക്അപ് വാനുകളും കത്തിനശിച്ചിട്ടുണ്ട്,' അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആനന്ദ ദാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.